വിദ്യാർത്ഥി രോഷം തണുപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള തീവ്ര ശ്രമത്തില്‍ ബിജെപി : പാറ്റാ പ്രതിരോധം പാരയാകുമെന്ന ഭീതിയിൽ ബി ജെ പി കേന്ദ്ര നേതൃത്വം

ലഖ്‌നൗ: നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി രോഷം തണുപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള തീവ്ര ശ്രമത്തില്‍ ബിജെപി.പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമവും ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ, കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരി നീറ്റ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും ലഖ്‌നൗവില്‍ കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികളുടെ ക്ഷേമത്തിനാണ് മോദി സർക്കാർ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കി.

Advertisements

ചോദ്യപേപ്പർ ചോർച്ച വലിയൊരു പ്രശ്നമാണെന്ന് തുറന്നുസമ്മതിച്ച പങ്കജ് ചൗധരി, എന്നാല്‍ വിദ്യാർത്ഥികള്‍ ഭരണപക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഭാഗമല്ലെന്നും കൂട്ടിച്ചേർത്തു. മുൻ സർക്കാരുകളുടെ കാലത്ത് നിരവധി ചോദ്യപേപ്പറുകള്‍ ചോർന്നിട്ടുണ്ടെന്നും എന്നാല്‍ പരീക്ഷകള്‍ സുതാര്യമാക്കാൻ മോദി സർക്കാർ കർശനമായ ഭരണനിർവ്വഹണ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ യാതൊരുവിധ ക്രമക്കേടുകളുമില്ലാതെ മൂന്ന് പ്രവേശന പരീക്ഷകള്‍ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, ജൂലൈ 20ന് ഡല്‍ഹിയില്‍ പാർലമെന്‍റ് മാർച്ചില്‍ പങ്കെടുത്ത വിദ്യാർത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സർക്കാരിനെതിരെ ജനവികാരം ശക്തമായി. ഇത് വരാനിരിക്കുന്ന 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന കടുത്ത ആശങ്കയിലാണ് ബിജെപി നേതൃത്വം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പാർട്ടിക്ക് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം യുവാക്കള്‍ക്കിടയിലെ ഈ അസംതൃപ്തിയാണെന്ന് ബിജെപി വിലയിരുത്തുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി വൈകിയതും ജനരോഷം ഇരട്ടിയാക്കാൻ ഇടയാക്കിയെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതിനിടെ, പ്രതിഷേധങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും സമരം ‘അർബൻ നക്സലുകള്‍’ തട്ടിയെടുത്തിരിക്കുകയാണെന്നും പാർട്ടി നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പരീക്ഷാ ചോർച്ചയ്ക്കെതിരെയുള്ള പുതിയ കേന്ദ്ര നിയമവും കർശന നടപടികളും യുവാക്കള്‍ക്കിടയിലെ അമർഷം ശമിപ്പിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാക്കുമെന്നുമാണ് പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ.

Hot Topics

Related Articles