ചൈനീസ് വിദേശകാര്യ മന്ത്രിയെയും  പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട് : വീട്ടു തടങ്കലിൽ എന്ന് സംശയം 

ബെയ്ജിംങ് : ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായതിന് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ലീ ഷാങ്ഫു മൂന്നാഴ്ചയിലേറെയായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. ലീ ഷാങ്ഫു വീട്ടുതടങ്കലിലാണെന്ന് സംശയവുമായി അമേരിക്കയും രംഗത്തെത്തി. ആരോഗ്യ പ്രശ്‍നങ്ങള്‍ മൂലമാണ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. ജൂലൈയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെയാണ് ഷാങ്ഫുവിന്റെയും തിരോധാനം. 

ജപ്പാനിലെ അമേരിക്കൻ അംബാസിഡറാണ് ലീ വീട്ടുതടങ്കലിലാണോ എന്ന സംശയം ട്വിറ്ററിലൂടെ ഉന്നയിച്ചത്. ”ആദ്യം, വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനെ കാണാതാവുന്നു, പിന്നീട് റോക്കറ്റ് ഫോഴ്സ് കമാൻഡര്‍മാരെ കാണാതാവുന്നു, ഇപ്പോള്‍ പ്രതിരോധ മന്ത്രി ലീ ഷാങ്‍വു രണ്ടാഴ്ചയായി പൊതുവേദികളില്‍ കാണുന്നില്ല”- റഹം ഇമ്മാനുവല്‍ എക്സില്‍ കുറിച്ചു. ഒരാഴ്ച മുൻപ് വിയറ്റ്നാമീസ് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ലീ ഷാങ്‍വു പിന്മാറിയതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

65 കാരനായ ലീ ഷാങ്‍വുനെ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്തതായും അന്വേഷണ വിധേയനാക്കിയിരിക്കുകയാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട 2017-ലെ ഹാര്‍ഡ്‌വേര്‍ അഴിമതിക്കേസില്‍ ജൂലായില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017 മുതല്‍ 2022 വരെ സൈന്യത്തിന്റെ എക്യുപ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വഹിച്ചിരുന്നത് ലീ ഷാങ്‍വു ആയിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ലീ പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ മാസം 15 ന് അദ്ദേഹം റഷ്യയും ബെലറൂസും സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലും എത്തിയിരുന്നു. ബീജിങില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുമ്ബോഴാണ് അദ്ദേഹത്തെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.

സെപ്റ്റംബര്‍ 7-8 തീയതികളില്‍ വിയറ്റ്‌നാമീസ് പ്രതിരോധ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ചൈനീസ് പ്രതിരോധ മന്ത്രി പിന്മാറിയിരിക്കുന്നു. 65 കാരനായ ലീ ഷാങ്‍വു ചൈനീസ് അതിര്‍ത്തിയില്‍ വിയറ്റ്നാം ആതിഥേയത്വം വഹിച്ച പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള വാര്‍ഷിക സമ്മേളനത്തിലായിരുന്നു പങ്കെടുക്കേണ്ടേയിരുന്നത്. 

എന്നാല്‍ മോശം ആരോഗ്യസ്ഥിതി കാരണം അദ്ദേഹത്തിന് കൂടിക്കാഴ്ചക്ക് എത്താനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതായി വിയറ്റ്നാമീസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. വിയറ്റ്നാം സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ഇൻഫര്‍മേഷൻ ഓഫീസും പ്രതിരോധ, വിദേശ മന്ത്രാലയങ്ങളും പ്രതികരിച്ചിട്ടില്ല.

ദീര്‍ഘനാള്‍ പൊതുപരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയ ശേഷമാണ് ജൂലൈയില്‍ വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനെ ചൈന കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും നല്‍കാതെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പിന്നീട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്സിന്റെ ചുമതലയുള്ള കമാന്‍ഡര്‍മാരായ ലി യുച്ചാവോ, ഷു സോങ്‌ബോ എന്നിവരെയും നീക്കം ചെയ്തിരുന്നു. രാജ്യത്തിന്റെ പരമ്ബരാഗത, ആണവ മിസൈലുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സേനയാണിത്.

ചൈനീസ് നേതൃത്വത്തിന്റെ നീക്കങ്ങളെക്കുറിച്ച്‌ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാര്‍ക്ക് പുറമെ വ്യവസായികളും കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും ചൈനയില്‍ ഇത്തരത്തില്‍ കാണാതെയാകാറുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം തിരിച്ച്‌ വരും.

Hot Topics

Related Articles