കോട്ടയം ലിറ്റിൽ ബൈറ്റ്‌സ് ബേക്കറിയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഫോട്ടോ മത്സരം: ഒന്നാം സമ്മാനം നേടിയ പെൺകുട്ടിയെയും കുടുംബത്തെയും ബേക്കറിയിൽ വിളിച്ച് വരുത്തി അപമാനിച്ചെന്ന് പരാതി; നൽകിയത് സമ്മാനമാണ് ഭിക്ഷയല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോട്ടയം: സോഷ്യൽ മീഡിയയിൽ ഫോട്ടോ കോൺട്ടസ്റ്റ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ, ഈ സമ്മാനത്തിന്റെ പേരിൽ ഗിഫ്റ്റ് കൂപ്പൺ നൽകി സമ്മാനാർഹയെയും കുടുംബത്തെയും തങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ച് അപമാനിച്ചിരിക്കുകയാണ് ലിറ്റിൽ ബൈറ്റ്‌സ് ബേക്കറി. കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ബേക്കറികളുള്ള ലിറ്റിൽ ബൈറ്റ്‌സ് ഗ്രൂപ്പിന് എതിരെയാണ് പെൺകുട്ടിയുടെ പിതാവ് പരാതി ഉയർത്തിയിരിക്കുന്നത്. സമ്മാനാർഹമായ അഞ്ഞൂറ് രൂപയുടെ ഗിഫ്റ്റ് വൗച്ചറുമായി ഷോറൂമിൽ എത്തിയ തങ്ങളെ ഭിക്ഷയ്ക്ക് എത്തിയവരെ പോലെ പരിഗണിച്ചതായും, അപമാനിച്ചതായുമാണ് പിതാവിന്റെ പരാതി. കോട്ടയം കടുവാക്കുളം സ്വദേശിയായ അനു രമേശാണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.

അനു രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഫർ അഥവാ ഭിക്ഷ…

കഴിയുമെങ്കിൽ സമ്മാനങ്ങൾ ഒഴിവാക്കുക… അപമാനിതരാകാതിരിക്കാം.

മികച്ച കുട്ടിക്ക്യഷ്ണനെ കണ്ടെത്തുവാനായി Little Bites എന്ന ബേക്കറി അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടത്തിയ മത്സരത്തിൽ പൊന്നുവും പങ്കെടുത്തിരുന്നു.

ക്യഷ്ണ വേഷം കെട്ടിയ കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ എന്നുള്ളത് കണ്ടാണ് ശ്രീജ പൊന്നുവിനെ കൃഷ്ണവേഷം കെട്ടിച്ച് പടമെടുത്ത് Little Bites ന്റെ പേജിൽ ടാഗ് ചെയ്തത്.

ശേഷം പൊന്നു മത്സരത്തിൽ വിജയിയായിട്ടുണ്ട് എന്ന് അറിയിച്ച് കൊണ്ട് Little Bites കാർ ശ്രീജയ്ക്ക് വാട്ടാസ്ആപ്പിൽ മെസേജ് അയച്ചു. അതനുസരിച്ച് രണ്ടാളും കൂടി ശനിയാഴ്ച Little Bites ന്റെ കഞ്ഞിക്കുഴിയിലെ ഔട്ട് ലെറ്റിൽ ചെല്ലുകയും സമ്മാനമായി ലഭിച്ച വൗച്ചർ കൈപ്പറ്റുകയും ചെയ്തു.

ഞായാറാഴ്ച എന്നോടൊത്ത് പോയി വൗച്ചർ ഉപയോഗിക്കുന്നതിന് വേണ്ടി ശനിയാഴ്ച അവർ വൗച്ചർ മാത്രമേ വാങ്ങിയുള്ളു. മാത്രമല്ല കോട്ടയത്തുള്ള Little Bites ന്റെ ഏതെങ്കിലുമൊരു ഔട്ട് ലെറ്റിൽ വൗച്ചർ നൽകിയാൽ അവിടെ നിന്നും സാധനങ്ങൾ ലഭിക്കുമെന്നാണ് പറഞ്ഞതും വൗച്ചറിലുള്ളതും.

അങ്ങനെ ഞങ്ങൾ കുറച്ച് മുൻപ് ഗാന്ധി സ്‌ക്വയറിന് സമീപമുള്ള Little Bites ന്റെ ഔട്ട്‌ലെറ്റിൽ ചെല്ലുകയും പ്രസ്തുത വൗച്ചർ നൽകുകയും ചെയ്തു.

തുടർന്നുള്ള സംഭവങ്ങളാണ് ഏറെ പ്രയാസമുണ്ടാക്കിയത്… നാണം കെട്ടത്…
വൗച്ചർ എവിടുന്ന് കിട്ടി?
എങ്ങനെ കിട്ടി?
ഇതിന് മുൻപ് ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുണ്ടോ?
തുടർന്ന് ഞങ്ങൾ നിൽക്കുന്നയിടത്തു നിന്നും കഞ്ഞിക്കുഴിയിലെ ഔട്ട്‌ലെറ്റിലേക്ക് ഫോൺ വിളിക്കുന്നു. എന്തൊക്കെയോ സംസാരിക്കുന്നു…

ഓർക്കണം അത്യാവശ്യം തിരക്കുള്ള സമയത്ത് പൊന്നുന്റെയും ശ്രീജയുടെയും എന്റെയും അടുത്ത് നിന്ന് കൊണ്ട് Little Bites ന്റെ സ്റ്റാഫുകൾ സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ അപ്പോൾ അവിടെയുള്ള ആളുകൾ ഞങ്ങളെ തന്നെ നോക്കുകയാണ്…

എതോ പോക്കറ്റടിക്കാരെ പിടിച്ചപ്പോൾ പെരുമാറുന്നപ്പോലെയാണ് Little Bites കാർ പെരുമാറിയത്.

‘മത്സരിച്ച് വിജയിച്ചു’ എന്ന ആത്മവിശ്വാസത്തോടെ വന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ്, സൗജന്യം പറ്റാൻ വന്നവർ എന്ന രീതിയിൽ Little Bites ന്റെ മാനേജ്‌മെന്റ് അവഹേളിച്ചത്.

കേവലം 500 രൂപയുടെ വലിപ്പം കണ്ട് Little Bites ന്റെ സൗജന്യം പറ്റാനല്ല ഞാൻ പൊന്നുപ്പോലെ നോക്കുന്ന എന്റെ മകളെയും കൊണ്ട് Little Bites ൽ ചെന്നത്. അവർ സംഘടിപ്പിച്ച മത്സരത്തിൽ എന്റെ മകൾ പങ്കെടുക്കുകയും അവൾ വിജയി ആണെന്ന് Little Bites അറിയിക്കുകയും ചെയ്തതിന് ശേഷമാണ് ചെന്നത്.

താൻ മത്സരിച്ച് ജയിച്ചു എന്നുള്ള ആത്മവിശ്വാസത്തോടെ ചെന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ് Little Bites മാനേജ്‌മെന്റ് അപമാനിച്ചത്…
മക്കളെ സ്‌നേഹിക്കുന്ന അച്ഛനമ്മമാർ ദയവായി Little Bites പോലുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി അപമാനിതരാകാതിരിക്കുക…
നമ്മുടെ മക്കളുടെ ആത്മവിശ്വാസം പണയപ്പെടുത്താതിരിക്കുക….

Hot Topics

Related Articles