ആലപ്പുഴ:25 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഐ സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി ആലപ്പുഴ. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ശതാബ്ദി വർഷത്തിലാണ് ഇത്തവണത്തെ സംസ്ഥാന സമ്മേളനം നടക്കുന്നത്.സംസ്ഥാന സമ്മേളനത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പാർട്ടി കോൺഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗൺസിൽ ചേർന്ന് കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ വികസന രേഖ തയാറാക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
43 വർഷങ്ങൾക്ക് ശേഷമാണ് സിപിഐ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്. 39 ക്ഷണിതാക്കളുൾപ്പെടെ 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖ പ്രയാണം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. നാളെ കാനം രാജേന്ദ്രൻ നഗരിയിൽ ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. കെ.ആർ. ചന്ദ്രമോഹൻ പതാക ഉയർത്തും.പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. വ്യാഴവും വെള്ളിയും സമ്മേളന ചർച്ചകൾ തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതനിരപേക്ഷതയും ഫെഡറലിസത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച വൈകിട്ട് റെഡ് വളണ്ടിയർ പരേഡ് പുതിയ നാൽപാലം കേന്ദ്രീകരിച്ച് ആരംഭിക്കും. സമാപന സമ്മേളനം ആലപ്പുഴ ബീച്ചിൽ നടക്കും.എൽഡിഎഫ് സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രവർത്തനത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകി. ബ്രാഞ്ച് മുതൽ മുകൾതട്ടുവരെ പാർട്ടിയുടെ ഐക്യം പ്രതിഫലിക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും, മണ്ഡലം ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടായ ഭിന്നതകളുടെ പ്രതിഫലനം ചർച്ചകളിൽ പ്രകടമാകുമെന്നത് ഉറപ്പാണ്.