കെ കെ ശൈലജയ്ക്കെതിരെ അപകീർത്തികരമായ പോസ്റ്റ്‌; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മുറ്റത്ത്പ്ലാവ് പെരുമ്ബാലിയില്‍ മെബിൻ തോമസിനെയാണ് തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത് . ഐപിസി 153, കേരള പൊലീസ് ആക്‌ട് 120 (0) പ്രകാരമാണ് അറസ്റ്റ് . ഇയാളെ പിന്നീട് രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടു. കെ.കെ. ശൈലജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. കെ കെ ശൈലജയ്ക്കെതിരായ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആറിലെ പരാമർശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

വടകരയില്‍ എല്‍ജിഎഫ് നല്‍കിയ സൈബർ ആക്രമണ പരാതിയില്‍ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോണ്‍ഗ്രസ് പ്രവർത്തകനാണ് ഹരീഷ്. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു കേസിലാണിപ്പോള്‍ ഒരാളെ കൂടി തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു. നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ മട്ടന്നൂർ, വടകര എന്നിവടങ്ങളിലും സല്‍മാൻ വാളൂരിന് എതിരെ പേരാമ്ബ്രയിലുമാണ് കേസെടുത്തത്. ഇരുവരും ലീഗ് പ്രവർത്തകരാണ്. വടകരയിലെ ഇടതു സ്ഥാനാർഥി കെ കെ ശൈലജ നല്‍കിയ പരാതിയിലാണ് കേസുകളെടുത്തത്. പരാതിക്കാരിയുടെ മാനം ഇകഴ്ത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Hot Topics

Related Articles