ഹയര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2024 ഹൈവേയ്സ്&ബൈവേയ്സ് ഉന്നതവിദ്യാഭ്യാസമേഖലയിലെ പൊളിച്ചെഴുത്തലുകള്‍,ജാഗ്രതാപഠനങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖല കൈവരിക്കാന്‍ പോകുന്ന പുതുമയാര്‍ന്ന പരിഷ്ക്കാരങ്ങളിലൂടെ 2024-25 അദ്ധ്യന വര്‍ഷം മുതല്‍ ഒരു നവപഠനരീതി നമ്മുടെ ക്യാമ്പസുകളില്‍ സംജാതമാവുകയാണ്. അന്തര്‍ദേശിയ തലത്തിലേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസം ഉയരണമെന്നതാണ് 2020ലെ പുതിയ വിദ്യാഭ്യാസനയം (NEP) വിഭാവനം ചെയ്യുന്നത്. ദീര്‍ഘവീക്ഷണത്തോടുകൂടിയ പരിക്ഷ്ക്കാരങ്ങളും പൊളിച്ചെഴുത്തലുകളും വിദ്യാര്‍ത്ഥിസമൂഹത്തിനു ലഭിക്കാന്‍ പോകുന്നു. മൂന്നു വര്‍ഷംകൊണ്ട് ആറു സെമസ്റ്ററുകളിലായി പൂര്‍ത്തീകരിച്ചിരുന്ന ഡിഗ്രി പഠനം എട്ടു സെമസ്റ്ററിലെ ഇന്‍റഗ്രേറ്റ്ഡ് പഠനമായിമാറുന്നു.ഒരു പുതിയ പ്രവേശന-വിടുതല്‍ സാദ്ധ്യത വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നു. ക്രെഡിറ്റാധിഷ്ഠിത പഠനരീതി, ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിക്കുവാനുള്ള നൈപുണ്യവികസനപദ്ധതികള്‍, ഡിഗ്രി ഏതായാലും ഇഷ്ട വിഷയത്തില്‍ പി.ജി ചെയ്യാനുള്ള അനുവാദം, പരിഷ്ക്കരിച്ച പരീക്ഷാരീതി, വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്‍ഡ്യയില്‍ ക്യാമ്പസുകള്‍ ആരംഭിക്കുവാനുള്ള അനുവാദം, വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സർവ്വകലാശാലകളില്‍ ലഭ്യമാകുന്ന എല്ലാമികവുകളും തദ്ദേശീയമായി ലഭ്യമാക്കുവാനുള്ളശ്രമം ഇവയെല്ലാം ചേര്‍ന്നതാണ് പുതിയ പാഠ്യപദ്ധതി.
ഈ പരിഷ്കാരങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം കൂടുതല്‍ ഉയരങ്ങളിലേക്ക് പ്രയാണം ആരംഭിക്കുമ്പോള്‍, ഇതിന്‍റെ താളം തെറ്റിക്കാന്‍ സാദ്ധ്യതയുള്ള നീര്‍ച്ചുഴികളെ സംബന്ധിച്ച ഒരു ജാഗ്രതാ പഠനമാണ് ഏപ്രിൽ 30 ലെ ഹയര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2024 കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം ഉന്നതവിദ്യാഭ്യാസമേഖലയില്‍ ചില ആശങ്കകളും നിലനിലനില്‍ക്കുന്നു. മൂന്നു കോണ്‍ക്ലേവു സെഷനുകളിലൂടെ മൂന്നു പ്രധാന വിഷയങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യപ്പെടുന്നു. ഹയര്‍എഡ്യൂക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.രാജന്‍ വര്‍ഗ്ഗീസ് ഉന്നത വിദ്യാഭ്യാസപദ്ധതി എന്ത്? എങ്ങനെ? എന്ന വിഷയം കൈകാര്യം ചെയ്യുന്നതും റിട്ടയേര്‍ഡ് ജസ്റ്റീസ് കമാല്‍പാഷ വിദ്യാര്‍ത്ഥികളുടെ വിദേശ യൂണിവേഴ്സിറ്റികളിലേക്കുള്ള പലായനം- ബൗദ്ധികജ്ഞാനത്തിന്‍റെ തിരോധാനമോ അതോ നേട്ടമോ ?-എന്ന വിഷയത്തെ സംബന്ധിച്ചും, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍ വിദേശസര്‍വ്വകലാശാലകളുടെ വരവ് അനുഗ്രഹമോ ശാപമോ എന്ന വിഷയത്തെ സംബന്ധിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസമേഖലയിലെ വിവിധസഹകാരികളില്‍നിന്നുംക്രോഡീകരിച്ച ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കുകയും ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍മാര്‍, മാനേജ്മെന്‍റു പ്രതിനിധികള്‍, മുന്‍പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം രാവിലെ 9.30ന് രജിസ്രേടഷന്‍ സഹകരണവകുപ്പ്മന്ത്രി ശ്രീ വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ കെ.പി .ബാലചന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജനറല്‍ മോഡറേറ്റര്‍ പ്രൊഫ. ഡോ .ഇ. ജോണ്‍മാത്യു കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. പി. സി അനിയന്‍കുഞ്ഞ്,പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ. ജിബി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ സെഷനുകളില്‍ പ്രൊഫ.കോശി നൈനാന്‍ (കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി), ഡോ.എം ഉസ്മാന്‍ (വൈസ് പ്രസിഡന്‍റ്), ഡോ.ലീലാമ്മതോമസ് (ജോയിന്‍റ് സെക്രട്ടറി), പ്രൊഫ.റ്റൈറ്റസ് വര്‍ക്കി (മുന്‍ ട്രഷറര്‍), ഡോ.അഡ്വ.എം അബ്ദുള്‍ സമദ്( മുൻ പ്രിൻസിപ്പൽസ് കൗൺസിൽ പ്രസിഡന്റ്), ഡോ.ലിസി ചെറിയാന്‍, ഡോ.ബാബു സെബാസ്റ്റ്യന്‍ (വൈസ്പ്രസിഡന്‍റ്), ഡോ.അനിത ശങ്കര്‍, ഡോ.സജിമോള്‍ ലാസര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സമാപന സമ്മേളനത്തില്‍ ഡോ കെ.പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ഡോ.എംപി മത്തായി (കൗണ്‍സില്‍ പ്രതിനിധി) ഡോ.എം ഇ കുര്യാക്കോസ് ( കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ്),ഡോ.എ. ബിജു (പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്‍റ് ) എന്നിവര്‍ ആശംസകൾ അര്‍പ്പിക്കും. ഡോ. പി.കെ മോഹന്‍രാജ് (ജോ. സെക്രട്ടറി) പ്രൊഫ.ജോസഫ് ഫിലിപ്പ് (ട്രഷറര്‍) എന്നിവര്‍ പ്രസംഗിക്കും.സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ കെ.പി ബാലചന്ദ്രന്‍ ,ജനറല്‍ സെക്രട്ടറി ഡോ.പി. സി അനിയന്‍കുഞ്ഞ്. ട്രഷറര്‍ പ്രൊഫ. ജോസഫ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.21-ാം നൂറ്റാണ്ടില്‍ ഭാരതത്തിലെ, വിശിഷ്യ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന നൂതനമായ മാറ്റങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കകയും അതുമൂലം സമൂഹത്തില്‍ ഉണ്ടാകുവാനിടയുള്ള മാറ്റങ്ങളുടെ നല്ലതും തീയതുമായ വശങ്ങള്‍ കണ്ടെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന്‍റെയും അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്കു കൊണ്ടുവരികയും ചെയ്യുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകൃതമായ രജിസ്റ്റേർഡ് സംഘടനയാണ് ‘ ദി കേരള കൗണ്‍സില്‍ ഓഫ് റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പല്‍സ്’.