ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ചെങ്ങന്നൂർ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. യേശുദാസിന്‍റെ മരണത്തില്‍ ദുരൂഹത സംശയിച്ച് മരുമകള്‍ ലീന ബിൻസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി.
മാർച്ച് 20 നാണ് യേശുദാസ് മരിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചിട്ടും അന്ന് പോസ്റ്റുമോർട്ടം നടത്തിയില്ലെന്നാണ് ആക്ഷേപം. മരിക്കുന്നതിന് മുമ്പ് യേശുദാസിന്‍റെ സ്വത്തുക്കള്‍ സഹോദരന്‍റെ പേരിലേക്ക് മാറ്റിയതും സംശയങ്ങള്‍ കൂട്ടിയെന്ന് പരാതിയില്‍ പറയുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് കുടുംബം നല്‍കിയ പരാതിയില്‍ ചെങ്ങന്നൂർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പുലിയൂർ സെന്‍റ് മേരീസ് പളളിയില്‍ അടക്കം ചെയ്ത മൃതദേഹം ചൊവ്വാഴ്ച രാവിലെ പുറത്തെടുക്കാനാണ് കോടതി നിർദേശം. ചെങ്ങന്നൂർ തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാതെ നടപടികള്‍ പൂർത്തായിക്കണമെന്നാണ് കോടതി ഉത്തരവ്.

