കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡിഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എക്സിക്യുട്ടീവാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. സുർജിത് സിങ് യാദവ് എന്ന വ്യക്തി നല്‍കിയ പൊതുതാത്പര്യ ഹർജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച്‌ 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച്‌ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്ബതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

Hot Topics

Related Articles