“ബ്രിജ് ഭൂഷന്‍ സ്ഥിരം കുറ്റവാളി; ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു; ആരോപണങ്ങൾക്ക് തെളിവുണ്ട്” :  ബ്രിജ് ഭൂഷൻ ചരൺ സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ഡൽഹി: വനിത ഗുസ്തി താരങ്ങളെ ബ്രിജ് ഭൂഷൻ ചരൺ സിംഗ് നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് കുറ്റപത്രം. റോസ് അവന്യൂ കോടതിയിലാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

ബ്രിജ് ഭൂഷന്‍ സ്ഥിരം കുറ്റവാളിയെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. താരങ്ങൾക്ക് എതിരെ ബ്രിജ് ഭൂഷന്‍ നിരന്തരം ലൈംഗിക അതിക്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം നാല് വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. ബ്രിജ് ഭൂഷനെ വിചാരണ നടത്തി ശിക്ഷ നൽകണം എന്നും കുറ്റപത്രത്തിൽ പറയുന്നു.

തുടർച്ചയായി അതിക്രമങ്ങൾ നടത്തിയെന്നാണ് സാക്ഷികളുടെ മൊഴി. 15 സാക്ഷികളാണ് ആരോപണങ്ങൾ ശരിവയ്ക്കുന്ന മൊഴികൾ നൽകിയിരിക്കുന്നത്.

ജനുവരിയിലാണ് ബ്രിജ് ഭൂഷനെതിരെ പരാതിയുമായി ഗുസ്തി താരങ്ങൾ രംഗത്തെത്തിയത്. മൂന്ന് ദിവസം നീണ്ടു നിന്ന സമരത്തിൽ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. മേരി കോം അധ്യക്ഷയായ ആറംഗ സമിതി വനിതാ താരങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിച്ചു.

പൊലീസിൽ പരാതി നൽകിയിട്ടും നടപടികളുണ്ടാകാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിച്ചു. താരങ്ങൾ പ്രതിഷേധമാരംഭിച്ചതോടെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതിന് ശേഷം മാത്രമാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്.

ബ്രിജ് ഭൂഷന്റെ അറസ്റ്റ് ഉണ്ടാകാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധമാരംഭിച്ചു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ സമരവുമായി ജന്ദർമന്തറിലിറങ്ങി. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ താരങ്ങളെ ഡൽഹി പൊലീസ് മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിരുന്നു. താരങ്ങളെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

ഇതിന് പിന്നാലെ തങ്ങൾക്ക് ദേശീയ അന്തർദേശീയ മത്സരങ്ങളിലായി ലഭിച്ച എല്ലാ മെഡലുകളും ഗംഗയിലൊഴുക്കി കളയാനെത്തിയ താരങ്ങളെ കർഷക നേതാക്കൾ തടയുകയും മുഴുവൻ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം കർഷകരുടെ നേതൃത്വത്തിൽ ഖാപ്പ് പഞ്ചായത്ത് കൂടുകയും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം രാജ്യം കാണേണ്ടി വരുമെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Hot Topics

Related Articles