കോട്ടയം: അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയെന്നോ പകലെന്നോ വത്യാസമില്ലാതെ സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പ്രസ്താവിച്ചു. സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് വാക്കും പ്രവർത്തിയും തമ്മിൽ ഒരു യോജിപ്പുമില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മദ്യ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന നിയമം തിടുക്കത്തിൽ കൊണ്ടുവരുന്നതിന്റെ ഇംഗിതം വ്യക്തമാണ്. ഇത് നടപ്പിലായാൽ സംസ്ഥാനത്തിന്റെ സാമൂഹിക ആരോഗ്യത്തിനും പൊതുജനക്ഷേമത്തിനും ഗൗരവമായ ഭീഷണി ഉണ്ടാകും.
മദ്യത്തിന്റെ ലഭ്യതയും പ്രവർത്തനസമയവും നീട്ടുന്നത് ലഹരി സംസ്കാരത്തെ കൂടുതൽ സാധാരണവൽക്കരിക്കുകയും യുവതലമുറയെ വഴിതെറ്റിക്കുകയും ചെയ്യും.പൊതുജനാരോഗ്യവും ലഹരിവിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. എന്നാൽ പുതിയ തീരുമാനം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലും. ടൂറിസത്തിന്റെ പേരിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടുന്നത് പഠനങ്ങളോ വേണ്ടത്ര ആലോചനകളോ ഇല്ലാതെയാണ്. മദ്യലഭ്യത വർധിക്കുന്നതോടെ വിവാഹങ്ങൾക്കും അന്താരാഷ്ട്ര കോൺഫറൻസുകൾക്കും കേരളം വേദിയാകും എന്ന നിരീക്ഷണം അബദ്ധമാണ്. ഈ നിയമം അടിയന്തിരമായി റദ്ദ്ചെയ്ത് മദ്യ വിമുക്ത സമൂഹ സൃഷ്ടിക്ക് സാഹചര്യമൊരുക്കണമെന്ന് ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.


