വാഷിംഗ്ടൺ : തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരൻ അമേരിക്കയുടെ മുൻ പ്രസിഡന്റിന് നേരെ നിറയൊഴിച്ചത് എന്തിനെന്നതില്‍ ഇനിയും വ്യക്തതയില്ലാതെ അന്വേഷണ സംഘം. ആക്രമണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഏജൻസികള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച അക്രമിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി ഇതുവരെ തെളിവില്ല. തോമസ് ക്രൂക്സ് മുമ്പ് അക്രമസംഭവങ്ങളില്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ല. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുഭാവിയുമാണ്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് നിയമപരമായി വാങ്ങിയതുമാണ്. സമർത്ഥനും സൗമ്യനുമായിരുന്നു ക്രൂക്സ് എന്ന് അധ്യാപകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു.
ഇയാളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ അരിച്ചു പെറുക്കിയ അന്വേഷണ സംഘത്തിന് അക്രമ ആഹ്വാനമടക്കം ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വീട്ടിലും കാറിലും നടത്തിയ പരിശോധനയില്‍ സ്ഫോടനത്തിന് ഉപയോഗിക്കാവുന്ന ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ ഡൊണാള്‍ഡ് ട്രംപ് പ്രചാരണ പരിപാടികള്‍ ഒന്നും മാറ്റിയിട്ടില്ല. റിപ്പബ്ലിക്കൻ ദേശീയ കണ്വെൻഷന് വേണ്ടി ട്രംപ് വിസ്കോണ്‍സിനിലെ മില്‍വോക്കിയില്‍ എത്തി. ആക്രമണത്തിന് ശേഷം അമേരിക്കൻ സീക്രട്ട് സർവീസ് ട്രംപിന്റെ സുരക്ഷാ പതിന്മടങ്ങ് കൂട്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ജോ ബൈഡൻ ആക്രമണത്തെ ആവർത്തിച്ച് അപലപിച്ചു. രാജ്യം ഒരുമിച്ച് നില്‍ക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും എല്ലാ രാഷ്ട്രീയ ഭിന്നതകള്‍ക്കും ബാലറ്റിലൂടെ സമാധാനപരമായി പരിഹാരം കാണണമെന്നും ബൈഡൻ ആഹ്വനം ചെയ്തു. വധശ്രമത്തോടെ ട്രംപിന്റെ വിജയം ഉറപ്പായെന്ന വിശ്വാസത്തിലാണ് റിപ്പബ്ലിക്കൻ ക്യാമ്ബ്. തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയെന്നാണ് നേതാക്കളുടെ പ്രതികരണം.