ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഞായറാഴ്ച കാണക്കാരി സ്കൂളിന് സമീപം ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയില്‍ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ചും ഒരാള്‍ക്ക് പരിക്കേറ്റു. വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ വൈക്കത്തിനും ഏറ്റുമാനൂരിനുമിടയില്‍ ഓരോ മാസവും ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിരവധിയാണ് ഉണ്ടാകുന്നത്. അമിത വേഗവും അശ്രദ്ധയും വില്ലനായി മാറുമ്പോള്‍ പലര്‍ക്കും ജീവന് നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ പോലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും വളവുകള്‍ക്ക് സമീപം വാഹനങ്ങള്‍ തിരിക്കുന്നതും റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അശ്രദ്ധമായി റോഡിലേക്ക് പ്രവേശിക്കുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. വേഗ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും പരിശോധനകളുടെ അഭാവവും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും ജീവന് നഷ്ടപ്പെടുന്നതും കൂടുതല്‍ ചെറു വാഹനങ്ങളിലെ യാത്രക്കാര്‍ക്കാണ്. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം വലിയവാഹനങ്ങള്‍ ചെറുവാഹനയാത്രക്കാരുടെ ജീവന് വില കല്‍പ്പിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബസുകള്‍ സിഗ്നല്‍ നല്‍കാതെ നടുറോഡില്‍ നിര്‍ത്തുന്നതും ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തിയ ശേഷം പിന്നില്‍ നിന്നും വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ മുമ്പോട്ട് നീങ്ങുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എഐ ക്യാമറകളും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകളുമൊക്കെ നടക്കുമ്പോഴും പഴുത് നോക്കിയുള്ള നിയമലംഘനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. സീറ്റ് ബല്‍റ്റിലും ഹെല്‍മെറ്റിലും പിടിവീഴുമ്പോഴും വളവുകളിലെ ഓവര്‍ടേക്കിംഗിനും അശ്രദ്ധമായ ഡ്രൈവിംഗിനും മത്സരയോട്ടത്തിനും കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.