തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലുണ്ടായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർക്കെതിരേകൂടി നടപടി.ഡെപ്യൂട്ടി സിഇഒയായ മിഷല്‍ സാഗർ ഭരത്, സെക്ഷൻ ഓഫീസർ എന്നിവർക്കെതിരേയാണ് നടപടി. ഇരുവരെയും ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിടുതല്‍ ചെയ്ത് ജോലി ചെയ്തിരുന്ന മാതൃ ഓഫീസുകളിലേക്കു മടക്കി അയയ്ക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയപാർട്ടികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നയച്ച കത്തില്‍ ബിജെപിയുടെ സീല്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ നടപടി. സംഭവത്തില്‍ 48 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണല്‍ സിഇഒ പി.ബി.നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ മടക്കി അയച്ചത്.

