ന്യൂചണ്ഡിഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫെയറിൽ ഗില്ലിന്റെ മിന്നും സെഞ്ച്വറി മികവിൽ രാജസ്ഥാനെ തകർത്ത് ഫൈനലിലേയ്ക്ക് മാർച്ച് ചെയ്ത് ഗുജറാത്ത്. ടോസ് നേടിയെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഗുജറാത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന മിന്നും പ്രകടനമാണ് ഓപ്പണിംങ് ബാറ്റർമാരായ ഗില്ലും സുദർശനും ചേർന്ന് നടത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ബാംഗ്ലൂരിനെ നേരിടും.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. 47 പന്തിൽ 96 റൺസടിച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാൻറെ ടോപ് സ്‌കോറർ. രവീന്ദ്ര ജഡേജ 35 പന്തിൽ 45 റൺസെടുത്തപ്പോൾ റാഷിദ് ഖാനെറിഞ്ഞ അവസാന ഓവറിൽ നാലു സിക്‌സുകൾ പറത്തിയ ഡൊണൊവൻ ഫെരേര 11 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി ജേസൺ ഹോൾഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ യശസ്വി ജയ്‌സ്വാൾ(1) വീണു. പിന്നാലെ മികച്ച ഫോമിലുള്ള ധ്രുവ് ജുറെലിനെ(7) കാഗിസോ റബാഡയും മടക്കിയതോടെ പവർപ്ലേയിൽ രാജസ്ഥാൻ ബാക്ക് ഫൂട്ടിലായി. എന്നാൽ നാലാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജക്കൊപ്പം വൈഭവ് സൂര്യവംശി നിലയുറപ്പിച്ചതോടെ പവർ പ്ലേയിൽ രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെടുത്തു. ഇടക്ക് രവീന്ദ്ര ജഡേജ പരിക്കേറ്റ് മടങ്ങിയതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ റിയാൻ പരാഗ് ഫോറും സിക്‌സും അടിച്ച് തുടങ്ങിയെങ്കിലും പിന്നാലെ വീണു. പത്താം ഓവറിലാണ് രാജസ്ഥാൻ 100 കടന്നത്. പതിവ് രീതിയിൽ ബൗളർമാരെ കടന്നാക്രമിക്കാതെ മോശം പന്തുകൾ തെരഞ്ഞെടുത്ത് ശിക്ഷിച്ച വൈഭവ് 31 പന്തിലാണ് അർധസെഞ്ചുറി തികച്ചത്.
വൈഭവിനൊപ്പമെത്താൻ പരാഗ് ആദ്യം അടിച്ചു കളിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ആരു പന്തിൽ 11 റണ്ണെടുത്ത് പരാഗ് പുറത്ത്. പിന്നാലെ, ശനങ്കയും (3), ആർച്ചറും(7) വേഗം വീണതോടെ പരിക്കേറ്റിട്ടും ജഡേജ വീണ്ടും കളത്തിൽ എത്തി. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി സെഞ്ച്വറിയ്ക്കരികെ ബൗൺസറിൽ ബാറ്റ് വച്ച് സൂര്യവംശി ഇക്കുറിയും പുറത്ത്. അവസാന ഓവറിൽ ഫെരേരിയ (11 പന്തിൽ 38) നടത്തിയ വെടിക്കെട്ട് കാമിയോയാണ് മത്സരത്തിൽ പൊരുതാവുന്ന സ്‌കോറിലേയ്ക്ക് രാജസ്ഥാനെ എത്തിച്ചത്. ഹോൾഡറും, റബാൻഡയും രണ്ട് വിക്കറ്റ് വീതവും സിറാജും പ്രസിദും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ വെടിക്കെട്ട് തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. സായ് സുദർശനും (32 പന്തിൽ 58), ഗില്ലും (53 പന്തിൽ 104) ചേർന്ന് ഒന്നാം വിക്കറ്റിൽ 167 റണ്ണാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ദൗർഭാഗ്യകരമായി ഹിറ്റ് വിക്കറ്റായ സായ് ആദ്യം മടങ്ങി. സെഞ്ച്വറി തികച്ചതിന് പിന്നാലെ ആർച്ചറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഗില്ലും വീണു. അതിവേഗം വിജയത്തിലേയ്ക്കു കുതിക്കുന്നതിനിടെ ബർഗറിന്റെ പന്തിൽ ഫെരേരിയക്ക്ക് ക്യാച്ച് നൽകി വാഷിംങ്ടൺ സുന്ദർ (16) വീണത് ഗുജറാത്തിന് തിരിച്ചടിയായി. ഇംപാട്ക് സബായി എത്തിയ രാഹുൽ തിവാത്തിയയും ( 17) ജോസ് ബട്‌ലറും (9) ചേർന്ന് കളി വിജയത്തിലേയ്ക്ക് എത്തിച്ചു.


