കോട്ടയം : പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ കെടുകാര്യസ്ഥതയ്ക്കും മെല്ലെപ്പോക്കിനുമെതിരെ ജല അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. 71 കോടി രൂപയുടെ പ്രവൃത്തികൾ ഒ ഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തത്.
18 മാസം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി അവസാനിക്കുവാൻ 6 മാസം മാത്രം ബാക്കി നിൽക്കെ പഞ്ചായത്തിന്റെ 23 വാർഡുകളിൽ 4 വാർഡുകളിൽ മാത്രമാണ് കുറെയെങ്കിലും പ്രവൃത്തികൾ നടന്നത്. ഈ നാലു വാർഡുകളിൽ പൈപ്പ് സ്ഥാപിക്കുവാൻ കുഴിയെടുത്ത റോഡുകൾ പോലും പൂർവ്വസ്ഥിതിയിലാക്കുവാനോ പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ വീടുകൾക്ക് കണക്ഷൻ കൊടുക്കുവാനോ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആവശ്യമായ തൊഴിലാളികളോ യന്ത്ര സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രവൃത്തികൾ നടത്തുന്നതെന്നാണ് പരക്കെ ആക്ഷേപം. ജനങ്ങളുടെ പരാതികൾ കേട്ട് സഹികെട്ട പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കോട്ടയത്തെ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ജല അതോറിറ്റിയാണ് ടെൻഡർ വിളിച്ച് ഈ കരാർ കമ്പനിയെ പണി ഏൽപ്പിച്ചത്. പ്രതിഷേധ ധർണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ഉദ്ഘാടനം ചെയ്തു .
പദ്ധതി പൂർത്തീകരിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്താമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പു നൽകിയതായി റോയി മാത്യു പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയാ മധു , ജീനാ ജേക്കബ് , ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയൻ കല്ലുങ്കൽ , സുമാ മുകുന്ദൻ ,പി ജി അനിൽകുമാർ , ബോബിസ്കറിയ , എൻ കെ കേശവൻ , മിനി ഇട്ടിക്കുഞ്ഞ് , ഡോ. ലിജി വിജയകുമാർ , ബിനിമോൾ സനിൽകുമാർ . ജയന്തി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.