കാര്യവട്ടത്ത് ഇന്ന് കളികാര്യമാകും; ടീമിൽ മാറ്റമുണ്ടായേക്കുമെന്നു സൂചന; സൂര്യയും ഇഷാനും ഗില്ലും പരിശീലനത്തിന് ഇറങ്ങി

തിരുവനന്തപുരം: ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പാക്കിയതോടെ ഇന്ത്യൻ ടീമിൽ പരീക്ഷണങ്ങൾ നടക്കുമെന്ന സൂചന നൽകി പരിശീലന സെഷൻ. വിരാട് കൊഹ്ലി, ക്യാപ്ടൻ രോഹിത് ശർമ്മ വൈസ് ക്യാപ്ടൻ കെ.എൽ രാഹുൽ അടക്കമുള്ളവർ പരിശീലനത്തിനിറങ്ങിയില്ല. ആദ്യ മത്സരങ്ങളിൽ അവസരം കിട്ടാതിരുന്ന ഇഷാനും സൂര്യകുമാർ യാദവുമാണ് ഇന്നലെ ഏറെ നേരവും പരിശീലനത്തിലേർപ്പെട്ടത്. ഇവർക്കൊപ്പം ശുഭ്മാൻ ഗില്ലും ഒരു മണിക്കൂറിലേറെ ബാറ്റ് ചെയ്തു.

Advertisements

നെറ്റ് സെഷനിൽ ഗ്രൗണ്ടിന്റെ നാലുപാടും ബോൾ പായിക്കുന്ന തിരക്കിലായിരുന്നു മിസ്റ്റർ 360. സൂര്യയ്ക്കെതിരെ പന്തെറിയാനെത്തിയവരുടെ ബോളുകൾ നിരന്തരം ഗ്യാലറി കടന്നു. സ്‌കൂപ്പും ഹുക്കും അടക്കമുള്ള സൂര്യയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ കാണാൻ ഗ്യാലറിയിലും സ്പോർട്‌സ് ഹബ്ബിലെ തിയേറ്ററിലെത്തിയവരും തടിച്ചുകൂടി. ഗ്രൗണ്ട് ഷോട്ടുകളും സൂര്യകുമാർ പരിശീലിച്ചു.ഇഷാൻ കിഷൻ ത്രോ ഡൗൺ ബോളുകളാണ് അധിക സമയവും നേരിട്ടത്. ഇതിനിടെ ഇഷാൻ കിഷൻ കളിച്ച ഒരു ലോഫ്റ്റഡ് ഷോട്ടിൽ പന്ത് ചെന്ന് വീണത് വ്യായാമം ചെയ്യുകയായിരുന്നു കുൽദീപിനടുത്തായിരുന്നു. താരം പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശുഭ്മാൻ ഗിൽ സ്പിൻ കളിക്കാനാണ് ഏറെ സമയം ചെലവിട്ടത്. പരമ്ബരയിൽ അവസരം കിട്ടാത്ത പേസർ അർഷദീപും നെറ്റ്‌സിൽ ഏറെ നേരം പന്തെറിഞ്ഞു. ശുഭ്മാൻ ഗില്ലാണ് താരത്തെ നേരിട്ടത്. കുൽദീപും ചഹലും വാഷിംഗ്ടൺ സുന്ദറും ഒരു മണിക്കൂറിലധികം പരിശീലനത്തിലേർപ്പെട്ടപ്പോൾ ഷമിയും സിറാജും ഉമ്രാൻ മാലിക്കും പരിശീലനത്തിനിറങ്ങിയില്ല. കരിയറിലെ മികച്ച ഫോമിൽ കളിക്കുന്ന അക്ഷർ പട്ടേലും ശ്രേയസ് അയ്യരും കെ.എൽ രാഹുലും പരിശീലനത്തിൽ നിന്ന് വിട്ടു നിന്നു.
പരിശീലനം പൂർത്തിയാക്കി ശ്രീലങ്കൻ ടീം ഗ്രൗണ്ട് വിട്ടതിന് പിന്നാലെ 4.30ഓടെയാണ് ഇന്ത്യൻ താരങ്ങൾ പരിശീലനത്തിനിറങ്ങിയത്.

ഏഴരയോടെ താരങ്ങൾ പരിശീലനം അവസാനിപ്പിച്ചു. തുടർന്ന് സർക്കാരിന്റെ സേ നോ ടു ഡ്രഗ്‌സ് കാമ്പെയിനിൽ താരങ്ങൾ പങ്കാളികളായി. മന്ത്രി വി.ശിവൻകുട്ടിയുമെത്തിയിരുന്നു. ഏകദിന ലോകകപ്പ് ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായി കളിക്കുന്ന താരങ്ങളിൽ ചിലർക്ക് വിശ്രമം അനുവദിക്കാൻ സാദ്ധ്യതയുണ്ട്. ഗുവാഹത്തിയിലും കൊൽക്കത്തയിലും നടന്ന ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം നേടിയതോടെയാണ് ഇന്ത്യ പരമ്പര ഉറപ്പാക്കിയത്.ശ്രീലങ്കയാകട്ടെ, തുടർ തോൽവികൾക്കിടെ ഒരു ആശ്വാസ വിജയവും മോഹിക്കുന്നു. ശ്രീലങ്കൻ ക്യാപ്ടൻ ദസുൻ ഷനക,കുശാൽ മെൻഡിസ്, ചരിത് അസലങ്ക, നുവാനിദു ഫെർണാണ്ടോ, വാനിന്ദു ഹസരംഗ,ദിൽഷൻ മധുശങ്ക,കസുൻ രജിത,ചമിക കരുണരത്നെ തുടങ്ങിയർ പരിശീലനത്തിൽ സജീവമായിരുന്നു.

Hot Topics

Related Articles