സംസ്ഥാനത്ത് ആദ്യമായി ഹാൻസ് നിർമ്മാണ ശാല കണ്ടെത്തി ; ഫാക്ടറി കേന്ദ്രീകരിച്ച് വ്യാജ ഹാൻസ് നിർമ്മാണം ; 4 പേർ പിടിയിൽ

വേങ്ങര:
സംസ്ഥാനത്ത് ആദ്യമായി ഹാൻസ് നിർമ്മിച്ച് പാക്കു ചെയ്യുന്ന ഫാക്ടറി കണ്ടെത്തി. റെയ്ഡിൽ നാലുപേർ പിടിയിൽ .വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിൽ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് കണ്ടെത്തിയത്. പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തു. . പോലീസ് സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.പരിശോധനയിൽ പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കാങ്കടകടവൻ അഫ്സൽ, (30), തിരൂരങ്ങാടി എ ആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25) അന്യസംസ്ഥാന തൊഴിലാളി ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പ്രതീപിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്. 5 ലക്ഷത്തോളം വില വരുന്ന 3 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത വസ്തുക്കൾ ഇവിടെ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്നും രണ്ടു ഓട്ടോമാറ്റിക് പാക്കിംഗ് യന്ത്രവും മറ്റു വസ്തുക്കളും എത്തിച്ചിരുന്നു .രാത്രിയിൽ ഫാക്ടറിയിൽ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തികൊണ്ടു പോയിരുന്നത്. ബീഡി നിർമ്മാണം എന്ന് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഹാൻസ് നിർമ്മാണം. പിടികൂടിയ ഹംസക്ക് പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയതിൽ മുൻപ് കേസുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസി നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിലാണ് സംഘം പായ്ക്കിംഗ് കേന്ദ്രത്തിൽ എത്തിയത്. മലപ്പുറം ഡി വൈ എസ് പി, പി എം പ്രദീപ്, വേങ്ങര ഇൻസ്പക്ടർ എ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി .സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Advertisements

Hot Topics

Related Articles