കാൻസർ ഭേദമാക്കാൻ മന്ത്രവാദം : 4 ലക്ഷം തട്ടിയ മന്ത്രവാദിയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : പൂജനടത്തി, കാൻസർ ഭേദമാക്കാമെന് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയ മന്ത്രവാദിയെ പിടികൂടി. തണ്ണിത്തോട് തേക്കുതോട് ചവുണിക്കോട്ട് വീട്ടിൽ നിന്നും, കോന്നി മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടിൽ ബാലൻ (53) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഐരവൺ സ്വദേശിനിയെയാണ് ഇയാൾ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം പണം തട്ടി പറ്റിച്ചത്. ഈ ഏപ്രിൽ മാസമാണ് പ്രതിയുടെ വീട്ടിൽ വച്ച് പൂജകൾ നടത്തിയത്. തുടർന്ന്, ഇയാൾ 4 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. അസുഖം ഭേദമാകാത്തതിനാൽ ഇവർ പണം തിരികെ ചോദിച്ചപ്പോൾ, മന്ത്രവാദം നടത്തി ശരീരം തളർത്തിക്കളയുമെന്ന് ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഖമില്ലാതെ വീട്ടിൽ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം, കോന്നി പോലീസ് വീട്ടിലെത്തി വിശദമായ മൊഴിവാങ്ങി, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ചശേഷമുള്ള ആഭിചാര ക്രിയനടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്സി ന്റെ കർശന നിർദേശത്തെ തുടർന്ന് കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തുകയും, പ്രതിയെ ഉടനടി പിടികൂടുകയും ചെയ്തു. മഞ്ഞക്കടമ്പിൽ നിന്നും ശനി രാവിലെ പിടികൂടിയ പ്രതിയെ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുകയും, തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയശേഷം, ഇയാളുടെ വീട്ടിൽ നിന്നും പൂജകൾ നടത്താനുപയോഗിച്ച സാധനങ്ങൾ ബന്തവസിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ തുടരാൻ കർശന നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ സജു എബ്രഹാം, എഎസ്ഐ റോയ് മോൻ, എസ് സിപിഓ രഞ്ജിത്ത്, സിപിഓ അരുൺ രാജ് എന്നിവരാണുള്ളത്.

Hot Topics

Related Articles