കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉടൻ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ മെഡിക്കല്‍ കോളേജ് അധികൃതർ.ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, മെഡിക്കല്‍ കോളേജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ മെഡിക്കല്‍ കോളേജ് സുപ്രണ്ടിനോട് ഡിഎംഇ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നവംബറില്‍ വന്ന ഉത്തരവ് അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ മെഡിക്കല്‍ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. അതിന് പിന്നാലെയാണ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഇ വീണ്ടും സുപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നേരത്തെ ഐസിയു പീഡന കേസിലെ പ്രതി പോലീസിന്റെ നിർദേശം മറികടന്ന് നിരന്തരം ആശുപത്രി സന്ദർശിക്കുകയും സുപ്രധാന ഓഫീസുകളില്‍ ഇടപെടുകയും ചെയ്യുന്നതായി അതിജീവിത ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ സിസിടിവി സൗകര്യമില്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു അന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചത്. തുടർന്നാണ് ഐസിയുവിലും വാർഡുകളിലും മെഡിക്കല്‍ കോളേജിന്റെ പ്രധാന പരിസരങ്ങളിലും സിസിടിവി സ്ഥാപിക്കാൻ ഡിഎംഇ നിർദേശം നല്‍കിയത്. സംസ്ഥാനത്തെ പ്രാധാന മെഡിക്കല്‍ കോളേജായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പല രീതിയിലുള്ള മോഷണങ്ങളും ആക്രമങ്ങളും നടക്കാറുണ്ട് എന്ന വസ്തുത നിലനില്‍ക്കേയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഈ ഗുരുതര സുരക്ഷാ വീഴ്ച്ച.