കുമരകം ഇനി പഴയ കുമരകമല്ല; ലോകത്തെ മികച്ച 62 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്ന് ;വികസന പഠനം ആരംഭിച്ചു

കുമരകം: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമരകത്ത് നടത്തേണ്ട ടൂറിസം വികസനത്തെക്കുറിച്ചുള്ള പഠനം തുടങ്ങി. ലോകത്തെ മികച്ച 62 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കുമരകത്തെ തെരഞ്ഞെടുത്തതോടെയാണിത്.

രാജ്യത്ത് തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ വികസനം നടപ്പാക്കുന്ന കേന്ദ്രപദ്ധതിയാണ് സ്വദേശ് ദര്‍ശന്‍. കേന്ദ്ര ടൂറിസം മന്ത്രാലയം ചുമതലപ്പെടുത്തിയ സംഘം കഴിഞ്ഞ ദിവസം ഹൗസ് ബോട്ട് ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചര്‍ച്ച നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകത്തെ കായല്‍ ടൂറിസം വികസനത്തിനായി ജലവാഹനങ്ങള്‍ക്കു രാത്രിയില്‍ സഞ്ചരിക്കുന്നതിനു പ്രത്യേക പാത തയാറാക്കണമെന്നതാണു പ്രധാന നിര്‍ദേശങ്ങളിലൊന്ന്. തണ്ണീര്‍മുക്കം, സ്വാമിക്കല്ല്, ചീപ്പുങ്കല്‍, കവണാറ്റിന്‍കര പക്ഷി സങ്കേതം, കുമരകം ബോട്ട് ജെട്ടി, ആര്‍ ബ്ലോക്ക് ജലപാത തയാറാക്കണമെന്നാണു നിര്‍ദേശം വച്ചതെന്ന് സൊസൈറ്റി സെക്രട്ടറി സോജി ജെ. ആലുംപറമ്പ് പറഞ്ഞു.
കൈപ്പുഴമുട്ട്, ചീപ്പുങ്കല്‍, കവണാര്‍ പാലങ്ങള്‍ ഉയര്‍ത്തി ഹൗസ് ബോട്ടുകള്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സഞ്ചരിക്കാന്‍ വഴിയൊരുക്കണം.

ഹൗസ് ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്ന തോടുവശങ്ങളില്‍ വോക്വേ നിര്‍മിക്കണം. കുമരകം റോഡിന്റെയും ഗ്രാമീണ റോഡുകളുടെയും സൗന്ദര്യവല്‍ക്കരണം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പാതിരാമണല്‍ വികസനം എന്നിവ നടപ്പാക്കണമെന്നാണു സൊസൈറ്റി നിര്‍ദേശിച്ചത്.
വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ മികച്ച സൗകര്യങ്ങള്‍ കുമരകത്ത് ഒരുക്കാനാണു സര്‍ക്കാരിന്റെ ശ്രമം.

ആഭ്യന്തര വിനോദ സഞ്ചാരം വര്‍ധിപ്പിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. റിസോര്‍ട്ട്, ഹോട്ടല്‍ മേഖലയില്‍ നിന്നുള്ളവരുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

Hot Topics

Related Articles