സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ; കുഞ്ചാക്കോ ബോബന്‍

ആലപ്പുഴ: സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബന്‍. ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്‌റുട്രോഫിയുടെ ഭാഗ്യചിഹ്നം പ്രകാശം ചെയ്യാനായത് ഭാഗ്യമായാണ് കരുതുന്നത്. എന്റെ മുത്തശ്ശന്‍ കുട്ടനാട്ടുകാരനാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടന്‍ വള്ളത്തില്‍ കയറുന്നത്. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരന്‍ എന്ന ആവേശത്തില്‍ വള്ളത്തിലൂടെ ഓടി. രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്. പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങള്‍ മികച്ചതാക്കാനായത്. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles