ലോറിയുടെ ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത്; ഗംഗാവലി പുഴയിലെ തെരച്ചിലിന് നാവികസേനയെത്തുമെന്ന് കളക്ടര്‍

ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറും പറഞ്ഞു. കനത്ത മഴയാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതെന്ന് എസ്പി നാരായണ്‍ പറഞ്ഞു. ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയെന്ന് കളക്ടർ ലക്ഷ്മി പ്രിയയും പറഞ്ഞു. രണ്ട് സാധ്യതകളാണ് ഉള്ളത് – ഒന്ന് ലോറി മണ്ണിനടിയില്‍ ആകാം, അല്ലെങ്കില്‍ ഗംഗാവലി പുഴയില്‍ വീണിരിക്കാമെന്ന് കളക്ടർ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടി. നാവികസേനയുടെ വിദഗ്ധ ഡൈവർമാർ ഉടൻ സ്ഥലത്തെത്തും. എഞ്ചിൻ ഇന്നലെ വരെ ഓണ്‍ ആയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മണ്ണ് നീക്കല്‍ വേഗത്തിലാക്കി. ഇത് വരെ അത്തരമൊരു ലോറി മണ്ണിനടിയില്‍ ഉണ്ട് എന്നതിന്‍റെ അടയാളങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

Advertisements

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നല്‍കിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ച്‌ സംസാരിച്ചതിനെ തുടർന്നാണ് ഇടപെടല്‍. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്ബർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തില്‍ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.

Hot Topics

Related Articles