കളിച്ചുകൊണ്ടിരിക്കെ ടേബിള്‍ ഫാനില്‍ നിന്നും സഹോദരന് വൈദ്യുതാഘാതമേറ്റു: സാഹസികമായി രക്ഷപ്പെടുത്തി അനിയൻ

മലപ്പുറം : വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ജിത്തിനാണ് അനിയൻ റിനില്‍ജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയില്‍ കളിക്കുമ്പോള്‍ പ്രവർത്തിച്ചു കൊണ്ടിരുന്ന ടേബിള്‍ഫാനിന്റെ വയർ കാല്‍തട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറില്‍ നിന്നും വൈദ്യുതാഘാത മേല്‍ക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാല്‍ ഈ രംഗം കണ്ട് പരിഭ്രാന്തനായെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത അനുജൻ റിനില്‍ ജിത്ത് ജ്യേഷ്ഠനെ രക്ഷിക്കുകയായിരുന്നു.

ഉടൻ തന്നെ ജ്യേഷ്ഠനെ അനിയൻ കയറി പിടിച്ചു. ഇതോടെ ദൂരേക്ക് തെറിച്ചു വീണെങ്കിലും അനുജൻ സാഹസികമായി കൈകൊണ്ടുതന്നെ ഫാനിന്റെ പൊട്ടിയ വയർ തട്ടി മാറ്റി. ബഹളവും നിലവിളിയും കേട്ട് ബന്ധുക്കളും ഓടിയെത്തി. ഇതിനിടെ ബോധം നഷ്ടപ്പെട്ട സഹോദരന്റെ മുഖത്ത് റിനില്‍ ജിത്ത് വെള്ളം തളിച്ചു. അതോടൊപ്പം നെഞ്ചില്‍ കൈകള്‍ കൊണ്ട് അമർത്തി ശ്വാസം വീണ്ടെടുക്കാനുള്ള പ്രഥമ ശുശ്രൂഷയും അനുജൻ തന്നെ ചെയ്തുകൊണ്ടിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു. അപകട സമയത്തെ പെട്ടെന്നുള്ള ഇടപെടലാണ് ജ്യേഷ്ഠൻ രക്ഷപ്പെടാൻ കാരണമായത്. പയ്യനാട് പിലാക്കല്‍ മേലേക്കളം പ്രകാശ് -സുഷ ദമ്ബതിമാരുടെ മക്കളാണിവർ. റിജില്‍ജിത്ത് മഞ്ചേരി ഗവ. ബോയ്സ് എച്ച്‌.എസ്.എസ്സില്‍ എട്ടാംക്ലാസിലും റിനില്‍ജിത്ത് വടക്കാങ്ങര യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.

Hot Topics

Related Articles