ലോകാവസാനം വന്ന് ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാള്‍ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ഒരു ജീവിയുണ്ട് ജലക്കരടി’. ചില മാജിക്കുകാരെ കണ്ടിട്ടില്ലേ ,ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതില്‍ത്തന്നെ, വിശന്നാല്‍ ട്യൂബ്ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല…ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തില്‍ ജീവലോകത്തെ ‘അതിമാനുഷ’നാണ് ഇവൻ. ഭൂമിയിലെ ഏറ്റവും പ്രതിരോധ ശേഷിയുള്ള സൂക്ഷ്മജീവി വർഗ്ഗം എന്നാണ് ഇവ അറിയപ്പെടുന്നത്. അഥവാ പരീക്ഷണങ്ങള്‍ തെളിയിച്ചത് അതാണ്.
ഒരു മില്ലി മീറ്ററില്‍ കുറവാണ് എട്ടുകാലുള്ള ഈ ജീവിയുടെ ഇതിന്റെ വലുപ്പം.പേനിന് സാധാരണ 0.25 -0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാർഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികള്‍ക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം . എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്.ഓസോള്‍ പാളികള്‍ ഇല്ലെങ്കില്‍ പോലും ഭൂമിയില്‍ ജീവിക്കാൻ കരുത്ത് തെളിയിച്ചതാണിവ . 150 ഡിഗ്രി സെല്‍ഷ്യസിനു മുകളിലും മൈനസ് 200 ഡിഗ്രിക്ക് താഴെയും ഇവയ്ക്ക് ജീവിക്കാൻ കഴിയുമെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. മൈനസ് നാല് ഡിഗ്രി തണുപ്പില്‍ ദശകങ്ങളോളം ജീവിക്കും ഇവ. പക്ഷേ മനുഷ്യനോ? ഈ തണുപ്പില്‍ 10 മണിക്കൂറിനപ്പുറത്തേക്ക് ജീവനോടെ പോകാൻ കഴിയില്ല!
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓക്സിജനില്ലാത്ത ബഹിരാകാശത്ത് പോയി തിരിച്ചുവന്ന ചരിത്രം ഈ ജീവികള്‍ക്കുണ്ട്. അള്‍ട്രാവയലറ്റ് രശ്മിയെ അതിജീവിക്കുമെന്ന് പറയുമ്ബോള്‍ ചെറിയ തോതിലാണെന്ന് കരുതരുത്. അതി തീവ്രമായ രശ്മികള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ ഈ സൂക്ഷ്മ ജീവിയുടെ ശരീരത്തില്‍ പതിപ്പിച്ചെങ്കിലും അവയ്ക്ക് ജീവനാശം സംഭവിച്ചില്ല. ഫിക്ഷൻ സിനിമകളില്‍ കാണുന്ന സൂപ്പർ പവറുള്ള ജീവികളോട് ഉപമിക്കാൻ കഴിയും ഈ ഇത്തിരിക്കുഞ്ഞനെ. ലോകാവസാനത്തിലേക്കു നയിക്കുന്ന മൂന്നു കാര്യങ്ങളുമായി ചേർത്തു നിർത്തിയാണ് ടാർഡിഗ്രേഡിന്റെ ഈ അമാനുഷിക ശേഷി ഗവേഷകർ പരിശോധിച്ചത്. ഭൂമിയിലെ സമുദ്രങ്ങളെയെല്ലാം തിളപ്പിക്കാൻ തക്ക ശേഷിയുള്ള എന്തെങ്കിലും സംഭവിച്ചാലായിരിക്കും ഏറ്റവും എളുപ്പത്തില്‍ ലോകാവസാനം സംഭവിക്കുക. ഇതിനു വൻതോതിലുള്ള ‘ഊർജപ്രവാഹം’ ഭൂമിയിലെത്തണം. ഇവയേക്കാള്‍ ചെറിയ സംഭവങ്ങളോ ഉണ്ടായാലും മതി മനുഷ്യരുള്‍പ്പെടെ ഭൂമിയില്‍ നിന്ന് ഇല്ലാതാകാൻ. പക്ഷേ ടാർഡിഗ്രേഡുകള്‍ ചാകണമെങ്കില്‍ ഇനി സൂര്യൻ പൊട്ടിത്തെറിക്കണം. അതിന് 100 കോടി വർഷം ഇനിയും കാത്തിരിക്കുകയും വേണം.
മരണത്തിനു തൊട്ടടുത്തു വരെയെത്തുന്ന ‘ക്രിപ്റ്റോബയോസിസ്’ എന്ന അവസ്ഥയില്‍ നിലനില്‍ക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. ഈ അവസ്ഥയില്‍ ഇവയുടെ ഉപാപചയ പ്രവർത്തനം തിരിച്ചറിയാൻ പോലുമാകാത്ത നിലയിലേക്ക് താഴും. ശരീരം ചുരുങ്ങും, ശരീരത്തിലെ ജലാംശത്തിലെ അളവ് മൂന്നു ശതമാനത്തിലേക്കു താഴും. ഫലത്തില്‍ നിർജലീകരണാവസ്ഥയിലെത്തും. ജീവിതത്തിലും മരണത്തിനുമിടയിലുള്ള ഈ ‘മൂന്നാം അവസ്ഥ’യെപ്പറ്റിയാണ് ഗവേഷകർ പഠിക്കുന്നത്. ഒപ്പം ഇത്തരം അവസ്ഥകളില്‍ ചിതറിപ്പോകുന്ന ഇവയുടെ ഡിഎൻഎയുടെ ഘടനയെപ്പറ്റിയും. ജീവിക്കാനുള്ള സാഹചര്യങ്ങളിലേക്കെത്തുമ്ബോള് ഡിഎൻഎയും വീണ്ടും കൂടിച്ചേരുകയാണു പതിവ്. ടാർഡിഗ്രേഡുകള്‍ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കുന്നത് എങ്ങനെയാണെന്നുള്ള ചോദ്യം ഗവേഷകരെ കുഴക്കിയിരുന്നു. നിരവധി പഠനങ്ങള്‍ക്കൊടുവിലാണ് അതിനുള്ള ഉത്തരം അവർ കണ്ടെത്തിയത്.
ജലക്കരടികളുടെ ശരീരം ഉത്പാദിപ്പിക്കുന്ന പ്രത്യേകതരം പ്രോട്ടീനാണ് ഇവയെ ശക്തരാക്കുന്നതെന്നാണ് കണ്ടെത്തല്‍. ഡാമേജ് സപ്രഷൻ പ്രോട്ടീൻ എന്നാണ് ഇതിന് ഗവേഷകർ നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ചുരുക്കമായ “DSUP” എന്നതാണ് ശാസ്ത്രീയ നാമം.ജലക്കരഡികള്‍ വിവിധ വിഭാഗങ്ങളുണ്ട്. അതില്‍ യൂടാർഡിഗ്രേഡുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ടാർഡിഗ്രേഡിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംതണുപ്പിലും ചൂടിലും 30 വർഷം വരെ കഴിയാനാകും ജലക്കരടികള്‍ക്ക്. അന്റാർട്ടിക്കയില്‍ നിന്ന് അത്തരം രണ്ട് ജലക്കരടികളെ ലഭിച്ചതുമാണ്. 30 വര്‍ഷത്തോളം മഞ്ഞിനടിയിലെ മോസ് സസ്യത്തില്‍ കുടുങ്ങിയ ജലക്കരടികളെ ജപ്പാന് ഗവേഷകര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവയെ തണുപ്പു കുറഞ്ഞ പോഷകലായനിയില്‍ ഇട്ടു. കുറച്ച് സമയത്തിനുള്ളില്‍ ഇവയ്ക്ക് ജീവന്‍വെച്ചു. ഇവയുടെ കൂടെ കിട്ടിയ മുട്ടയാകട്ടെ കുറച്ചാഴ്ചകള്ക്കുശേഷം വിരിയുകയും ചെയ്തു . ചുരുക്കി പറഞ്ഞാല്‍ കൊന്നാലും ചാകില്ലെന്ന് അർത്ഥം