താനൂർ ബോട്ടപകടം : ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി; കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിൽ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Advertisements

കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു. അപകടത്തിൽ കൂടുതൽ പേരെ കാണാതായെന്ന് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. ബോട്ടിനു പെർമിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിച്ച പോലീസുകാരൻ സബറുദ്ദീൻ ഡാൻസാഫ് താനൂർ ടീം അംഗമായിരുന്നു.  ഡ്യൂട്ടിക്കിടെ ആണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കണം. ബോട്ടപകടവുമായി ബന്ധപ്പെട്ട് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ  അപേക്ഷ നൽകും.

ബോട്ട് സർവീസിന്  അനുമതി ലഭിച്ചതിലുണ്ടായ വീഴ്ചകൾ അന്വേഷണ പരിധിയിൽ വരും. തെരച്ചിൽ നിർത്തുന്നത് മന്ത്രി ഉൾപ്പെട്ട അവലോകനം യോഗം ചേർന്ന് തീരുമാനിക്കുമെന്നും എസ്.പി അറിയിച്ചു.

അതേസമയം സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മരിച്ച 22 കുടുംബങ്ങളുടെ വിലാപം തങ്ങളെ പൊളളിക്കുന്നുണ്ട്. എത്രയോ അന്വേഷണങ്ങളും പരിഹാര നിർദേശങ്ങളും വന്നു. പക്ഷേ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇനിയതുണ്ടാകരുതെന്ന് കരുതിയാണ് ഇടപെടുന്നതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

താനൂർ അപകടത്തിൽ ബോട്ടുടമയെ മാത്രമല്ല ഉത്തരാവാദികളായ ഉദ്യോഗസ്ഥരെക്കൂടിയാണ് നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത്. അവർ രക്ഷപെട്ടുപോകാൻ കോടതി അനുവദിക്കില്ല. നിയമത്തെപ്പറ്റിയുളള ഭയം ഉദ്യോഗസ്ഥർക്കുണ്ടാകണം. നൂറുകണക്കിന് സ്വകാര്യ ടൂറിസം ബോട്ടുകൾ സർവീസ് നടത്തുന്ന കേരളത്തിൽ എവിടെയും ഇത്തരം ദുരന്തം ഇനിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതുകൊണ്ട് ജുഡീഷ്യറിക്ക് ഇനി കണ്ണടച്ച് ഇരിക്കാനാകില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രനും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സ്വമേഥയാ കേസെടുക്കാൻ നിർദേശിച്ച കോടതി ചീഫ് സെക്രട്ടറിക്ക് പുറമേ, മലപ്പുറം ജില്ലാ കലക്ടർ, എസ് പി, താനൂർ നഗരസഭാ സെക്രട്ടറി, പോർട് ഓഫീസർ തുടങ്ങിയവരേയും എതിർകക്ഷികളാക്കി, ജില്ലാ കല്കടറുടെ പ്രാഥമിക റിപ്പോർട്ട് അടുത്ത വെളളിയാഴ്ച പരിഗണിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.

Hot Topics

Related Articles