മുംബൈ: നാല് ഓവർ, നാല് മെയ്ഡൻ, മൂന്ന് വിക്കറ്റ്. ടി 20 ലോകകപ്പ് ചരിത്രത്തിലെ അപൂർവങ്ങളില്‍ അപൂർവമായ ഒരു പ്രകടനം. ഒരുപക്ഷേ ലോകകപ്പില്‍ ഇനി ആവർത്തിക്കാൻ തന്നെ സാധ്യതയില്ലാത്ത ഒരു സ്പെല്‍. ആ മാന്ത്രിക കൈകള്‍ ന്യൂസിലൻഡ് പേസർ ലോക്കി ഹാമണ്ട് ഫെർഗൂസണ് എന്ന ലോക്കി ഫെർഗൂസണിന്റേതായിരുന്നു.
2024 എഡിഷനിലെ ന്യൂസിലൻഡ് – പാപുവ ന്യു ഗിനി ഗ്രൂപ്പ് സി മത്സരത്തിലായിരുന്നു ഫെര്ഗൂസണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ട്രിനിഡാഡിലെ ബ്രെയൻ ലാറ സ്റ്റേഡിയമായിരുന്നു റെക്കോർഡ് പ്രകടനത്തിന് വേദിയായത്. പാപുവ ന്യു ഗിനിക്കെതിരെ അഞ്ച്, ഏഴ്, 12, 14 ഓവറുകളായിരുന്നു വലം കയ്യൻ പേസർ എറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ അസാദ് വാലയെ പുറത്താക്കിയാണ് ഫെര്ഗൂസൻ തന്റെ സ്പെല്‍ ആരംഭിച്ചത്. അവസാന രണ്ട് ഓവറുകളിലും ബാറ്റർമാരെ കൂടാരം കയറ്റി. ചാള്‍സ് അമിനി, ചാഡ് സോപർ എന്നിവരെയായിരുന്നു താരം മടക്കിയത്. ഫെര്‍ഗൂസണിന്റെ പന്തുകള്‍ നേരിട്ടത് ഒന്നും രണ്ടുമല്ല, ആറ് പാപുവ ന്യു ഗിനി താരങ്ങളായിരുന്നു, ഒരാള്‍ക്ക് പോലും അയാള്‍ക്കെതിരെ അക്കൗണ്ട് തുറക്കാനുമായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ പാപുവ ന്യു ഗിനി 78 റണ്‍സിന് പുറത്തായി. ഫെർഗൂസണ് പുറമെ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഇഷ് സോദി എന്നീവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. 13-ാം ഓവറിലായിരുന്നു ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്. ഫെർഗൂസണാണ് കളിയിലെ താരമായതും. അന്താരാഷ്ട്ര ട്വന്റി 20യില്‍ മൂന്ന് തവണ മാത്രമാണ് ഇത്തരമൊന്ന് സംഭവിച്ചിട്ടുള്ളത്. കാനഡയുടെ സാദ് ബിൻ സഫറും ഹോങ് കോങ്ങിന്റെ ആയുഷ് ശൂക്ലയും. പനാമയ്ക്കും മംഗോളിയക്കുമെതിരെ.


