കോട്ടയം : അത്യപൂർവ അഭിമുഖമാണ് കഴിഞ്ഞ ദിവസം കേരളത്തിലെ മാധ്യമ മേഖലയിൽ നടന്നത്. ഒരു ചാനലിന്റെ മേധാവി മറ്റൊരു ചാനലിന് അഭിമുഖം നൽകുക. പക്ഷേ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയില്‍ ടെലിഫോണില്‍ അതിഥിയായി റിപ്പോര്‍ട്ടര്‍ ടിവിയുടെ നികേഷ് കുമാര്‍ എത്തി. തനിക്കെതിരെ നടന്ന ഗൂഢാലോചന വെളിപ്പെടുത്തി. ഷാജ് കിരണിനെതിരെ ആഞ്ഞിടിച്ചു. തന്നെ പാലക്കാട് എത്തിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് നികേഷ് കുമാര്‍ പറയുന്നു. പോകാതിരുന്നതു കൊണ്ടു മാത്രം രക്ഷപ്പെട്ടുവെന്ന് തിരിച്ചറിയുകയാണ് നികേഷ്. തന്റെ ചാനലിന്റെ പരിതാപകരമായ അവസ്ഥ അടക്കം ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ താനാരുടേയും നാവല്ലെന്ന് നികേഷ് സമര്‍ത്ഥിച്ചത്.
ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണ് റിപ്പോര്‍ട്ടര്‍. അത് നടത്താനുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കറണ്ട് ബില്‍ അടയ്ക്കാത്തതു കൊണ്ട് നാലു വര്‍ഷമായി വൈദ്യുത കണക്ഷന് ഇല്ല. ഡീസലു കൊണ്ടാണ് പ്രവര്‍ത്തനം. സ്ഥാപനത്തിനായി ലോണ്‍ എടുത്തിട്ടുണ്ട്. അത് അടയ്ക്കുന്നതും ഞാന്‍ തന്നെ; ഒരു നാവും ശബ്ദവും എന്ന സഹായിക്കുന്നില്ല. തന്നെ കുടുക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തും. സ്വപ്നയും ഷാജ് കിരണും ഇതില്‍ ഭാഗഭാക്കായി. ബാക്കിയുള്ളവരേയും താന്‍ കണ്ടെത്തിക്കൊള്ളാമെന്ന് നികേഷ് വിശദീകരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയും തെളിവ് സഹിതം തന്റെ ഭാഗം നികേഷ് വിശദീകരിച്ചിരുന്നു. ഷാജ് കിരണ്‍ ഇക്കാര്യത്തില്‍ വലിയ ഗൂഢാലോചന നടത്തിയെന്ന് വേണം വിലയിരുത്താന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ശബ്ദവുമായ നികേഷ് അഭിമുഖം എടുക്കാന്‍ വരുമെന്നും എല്ലാം പറയണമെന്നും ഷാജ് കിരണ്‍ പറഞ്ഞതായാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. നികേഷിനെ തന്ത്രപരമായി അഭിമുഖം എടുപ്പിക്കാന്‍ സാജ് കിരണ്‍ ശ്രമിക്കുകയും ചെയ്തു. നികേഷ് പുറത്തുവിട്ട എസ് എം എസ് സന്ദേശങ്ങള്‍ ഇതിന് തെളിവാണ്. ഇന്ത്യാവിഷനില്‍ ഷാജ് കിരണ്‍ ട്രെയിനിയായിരുന്നു. ഡല്‍ഹിയിലേക്ക് താന്‍ സ്ഥലം മാറ്റിയപ്പോള്‍ പ്രതിഷേധിച്ച് അയാള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചേര്‍ന്നുവെന്നും നികേഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.
സ്വപ്ന സുരേഷിനെ കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍ ടി വി എംഡി എം വി നികേഷ് കുമാര്‍ ഏഷ്യാന്റ്റെ ന്യൂസിനോട് പറയുന്നു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്റെയും ശബ്ദത്തിന്റെയും ആവശ്യമില്ലെന്നും അങ്ങനെ ആവാന്‍ താന്‍ തയ്യാറുമല്ലെന്നും നികേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുന്‍ സഹപ്രവര്ത്തകന് എന്ന നിലയിലെ പരിചയമാണ് ഷാജ് കിരണുമായി ഉള്ളത്. സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നു. പലതരത്തിലുള്ള സമ്മര്‍ദ്ദം സ്വപ്ന നേരിടുന്നതായി ഷാജ് കിരണ്‍ പറഞ്ഞിരുന്നു. ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. തന്നെ തന്ത്രപൂര്‍വ്വം പാലക്കാട് എത്തിക്കാന്‍ ശ്രമം നടന്നു. അഭിമുഖത്തിന്റെ പേര് പറഞ്ഞത് കുടുക്കാന്‍ വേണ്ടിയാണ്. ഷാജിനും സ്വപ്നയ്ക്കും പുറമേ ആരൊക്കെ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തും. കൂടുതല്‍ പേര് ഉണ്ടാകുമെന്നാണ് സംശയം. തന്നെ വിവാദത്തിലാക്കി പരിഭ്രമത്തിലാക്കാന്‍ ശ്രമിക്കേണ്ട, നടക്കില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.
ഷാജ് മുഖ്യമന്ത്രിയുടെ ദൂതനായാണ് സ്വപ്ന സുരേഷിനെ സമീപിച്ചതെങ്കില്‍ പൊലീസ് അന്വേഷിക്കണം. താന്‍ മധ്യസ്ഥനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാന്‍ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാര്‍ പറഞ്ഞു. സ്വപ്ന ശബ്ദരേഖ പുറത്തു വിടുമ്ബോള്‍ എല്ലാം തെളിയും. അതിനായി കാത്തിരിക്കുകയാണ് നികേഷ് കുമാറും. അതിന് ശേഷം നിയമ നടപടികളിലേക്കും റിപ്പോര്‍ട്ടര്‍ ടി വി കടന്നേക്കും.
തന്നെ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഷാജ് കിരണ്‍ ശ്രമിച്ചതെന്നും സംസാരത്തിനിടെ ക്രമസമാധാനത്തിന്റെയും വിജിലന്‍സിന്റെയും രണ്ട് എ.ഡി.ജി.പിമാര്‍ 56 പ്രാവശ്യം ഷാജ് കിരണിന്റെ ഫോണില്‍ വാട്സ് ആപ്പ് കോള്‍വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെന്നും സ്വപ്ന സുരേഷ്. പണം അടക്കം വാഗ്ദാനം ചെയ്തെങ്കിലും അതിനു വഴങ്ങിയില്ല. ഇതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവരുമെന്നും അതോടെ എന്താണ് നടന്നതെന്ന് എല്ലാവര്ക്കും വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു.
‘164 പ്രകാരമുള്ള മൊഴി ഉള്‍പ്പെടെ പിന്‍വലിച്ചു കേസ് ഒത്തുതീര്‍പ്പാക്കാനാണു ഷാജ് കിരണ്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാള്‍ വന്നുകാണുമെന്നും സംസാരിക്കണമെന്നും നിര്‍ദ്ദേശിച്ചു. നികേഷിന് എന്റെ ഫോണാണ് ആവശ്യം, അതു നല്‍കണം. ഞാന്‍ ചെയ്തതെല്ലാം തെറ്റാണ്. അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും. ഒന്നാം നമ്ബറിനെ കാണാന്‍ പോവുകയാണ്. അദ്ദേഹം ദേഷ്യത്തിലാണെന്നും ഷാജ് പറഞ്ഞുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഒളിച്ചോടാനല്ല മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അറസ്റ്റിലായാല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്നും പിന്നീട് സത്യം പുറത്തുവരില്ലെന്നുമുള്ള ഭയംകൊണ്ടാണ് കോടതിയെ സമീപിച്ചത്. എന്നെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴിയാണ് ഷാജ് കിരണിനെ പരിചയപ്പെട്ടത്. പിന്നീട് നല്ല സുഹൃത്തും വിശ്വസ്തനുമായി.
കൊച്ചിയില്‍നിന്നു പാലക്കാട്ടേക്കുള്ള യാത്രാമധ്യേ തൃശൂരില്‍ ഷാജ് കിരണിനെ കണ്ടപ്പോള്‍, സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്നു മുന്നറിയിപ്പു നല്കി. ബുധനാഴ്ച അതുപോലെ സംഭവിച്ചു. അതിനാല്‍ സരിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഷാജിനെ വിളിച്ചു. വിജിലന്‍സാണ് കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും അദ്ദേഹമാണ്. 45 മിനിറ്റിനകം വിട്ടയയ്ക്കുമെന്നും പറഞ്ഞു. ഞാന്‍ വിളിച്ചതുപ്രകാരമാണ് ഷാജ് കിരണ്‍ ബുധനാഴ്ച പാലക്കാട്ടെത്തിയത് എന്നും- സ്വപ്ന വ്യക്തമാക്കിയിരുന്നു.