നിയമസഭാ തിരഞ്ഞെടുപ്പ്: സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് വൻ പൊലീസ് സന്നാഹം ; സുരക്ഷയൊരുക്കാൻ 2500 ഓളം പൊലീസുകാർ 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയായി. കേന്ദ്ര സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 2500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുന്നത്. ഡിസിപിമാർ, വിവിധ സബ് ഡിവിഷനുകളിലെ എസിപിമാർ, എസ്‌എച്ച്‌ഒമാർ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി നഗരത്തിലുടനീളം കർശന പരിശോധനകള്‍ തുടരുകയാണ്.

Advertisements

സിറ്റി പൊലീസ് പരിധിയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും ഗ്രൂപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ മുൻകൂട്ടി തടയുന്നതിനായി 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഉറപ്പാക്കും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കേന്ദ്ര സായുധ സേനയെയും സിറ്റി സ്പെഷ്യല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും പ്രത്യേകമായി നിയോഗിച്ചു. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനും സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കുന്നതിനുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ പൂർണ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ഓരോ ബൂത്തിലും പൊലീസിനെ നിയോഗിക്കും. വോട്ടർമാരുടെ ക്യൂ നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി സ്പെഷ്യല്‍ പൊലീസ് ഓഫീസർമാരുടെ സേവനവും ലഭ്യമാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമാണെന്നും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കും ഭയരഹിതമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്നും സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞു.

Hot Topics

Related Articles