വൺ വേ തെറ്റിച്ചെത്തി വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി : അപകടമുണ്ടാക്കിയ ശേഷം ഓടിച്ച് പോയ ബൈക്ക് യാത്രക്കാരനെ പൊക്കി പൊലീസ് : അപകടത്തിന്റെ വീഡിയോ കാണാം 

പത്തനംതിട്ട : വൺവേ തെറ്റിച്ചു ഓടിച്ചുവന്ന് വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നുപോയ ബൈക്ക് ഓടിച്ചയാളെ റാന്നി പോലീസ് പിടികൂടി.  പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ ജനുവരി 31 രാവിലെ 7.58 ന് ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്.  വൺവേ നിയമങ്ങൾ പാലിക്കാതെ ഓടിച്ചുവന്ന കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ മോട്ടോർ സൈക്കിൾ, ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുൻവശം റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറിയാമ്മ (57)യെയാണ്  ഇടിച്ചുതെറിപ്പിച്ചത്. 

വലതുകാലിന്റെ അസ്ഥിക്ക് 5 പൊട്ടലുകളുണ്ടായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാനോ, പോലീസിൽ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, മറിയാമ്മയുടെ മകന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത റാന്നി എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിൽ പ്രതി കുടുങ്ങി. മലയാലപ്പുഴ ചീങ്കൽ തടം ചെറാടി ചെറാടി തെക്കേചരുവിൽ സി ആർ രാജന്റെ മകൻ രാഹുൽ സി ആർ (26) ആണ് ഇന്ന് അറസ്റ്റിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

       ഒരിക്കലും പോലീസ് തന്നെ കണ്ടുപിടിക്കില്ലെന്ന് വിശ്വസിച്ച്,  പതിവുപോലെ ജോലിക്ക് പോയ യുവാവ് പിടിയിലായതിന് കാരണം , സി സി ടി വി ദൃശ്യങ്ങളും ഇരുചക്രവാഹന ഷോറൂമുകളും വർക്ഷോപ്പുകളും കേന്ദ്രീകരിച്ചു രണ്ടുമാസത്തോളമായി റാന്നി എസ് ഐ യും സംഘവും നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ വേണ്ടിവന്നാൽ ഉറപ്പായും പ്രതിയെ കുടുക്കാനാവുമെന്ന വലിയ സന്ദേശം കൂടി നൽകുന്നുണ്ട് കേസിന്റെ അന്വേഷണം . 

ഇട്ടിയപ്പാറ, പെരുമ്പുഴ മേഖലകളിലെ അറുപതോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, മോട്ടോർ സൈക്കിൾ തിരിച്ചറിയാനായി നിരവധി വർക്ഷോപ്പുകളും ഷോറൂമുകളും കയറിയിറങ്ങി. മഠത്തുംപടിയിലെ ഡെലിവറി സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാഹുൽ, അപകടത്തിനു ശേഷം ഇരുചക്രവാഹനം ഒഴിവാക്കി ബസ്സിലായിരുന്നു ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര. കാൽ മൂന്ന് കഷ്ണമായി ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീട്ടമ്മ ചികിത്സയിലായിരുന്നെന്നും, ഇപ്പോൾ നരകവേദന സഹിച്ച് വീട്ടിൽ കിടക്കയിലാണെന്നും പ്രതി അറിഞ്ഞിരുന്നു. 

അപകടമുണ്ടായ ഉടനെ സ്ഥലം വിട്ട ഇയാൾ ബൈക്ക് ഒരിടത്ത് ഒളിപ്പിച്ചശേഷം, വേറൊരു മോട്ടോർ സൈക്കിളിൽ കയറി ജോലിസ്ഥലത്തേക്ക് പോയതായും, വൈകിട്ട് തിരികെയെത്തി ബൈക്ക് മലയാലപ്പുഴയിലെ വീട്ടിൽ ഒളിപ്പിച്ചുവച്ചെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബൈക്കിന്റെ ഹാൻഡിൽ മാറ്റിവയ്ക്കുകയും ചെയ്തു. അപകടം സംബന്ധിച്ച സി സി ടി വി ദൃശ്യങ്ങളും വീഡിയോയും വിവിധ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ച പോലീസ്, ഒരാൾ നൽകിയ സൂചനയിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. 

സ്ത്രീയെ ഇടിച്ചുവീഴ്ത്തിയശേഷം ഓടിച്ചുപോയത് തുടങ്ങിയുള്ള എല്ലാ കാര്യങ്ങളും പ്രതി പോലിസിനോട് സമ്മതിച്ചു. പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണം നീണ്ടുപോകുമായിരുന്ന, അല്ലെങ്കിൽ അവസാനിക്കുമായിരുന്ന ഒരു വാഹനാപകട കേസിലാണ് രണ്ടുമാസത്തിനുള്ളിൽ, ശുഷ്‌കാന്തിയോടുള്ള റാന്നി പോലീസിന്റെ അന്വേഷണം തുമ്പുണ്ടാക്കിയതും പ്രതി കുടുങ്ങിയതും. എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനനൊപ്പം സി പി ഓമാരായ സുമിൽ, ലിജു, ജോജി, ഷിന്റോ, ആൽവിൻ, ഉണ്ണികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉള്ളത്.

Hot Topics

Related Articles