പ്രവാസി ക്ഷേമം: ശുപാര്‍ശകള്‍
സര്‍ക്കാരിനു കൈമാറും; നിയമസഭാ സമിതി

പത്തനംതിട്ട : പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ എ.സി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരളാ നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
തിരിച്ചുവന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വായ്പ നല്‍കാത്ത ബാങ്കുകളുടെ സമീപനം സമിതി പരിഗണനയില്‍ എടുത്ത് ചര്‍ച്ച ചെയ്യും.

Advertisements

നോര്‍ക്കയ്ക്ക് പുറമെ ജില്ലയിലെ വ്യവസായ വകുപ്പ് മുഖേന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം പ്രവാസികള്‍ പ്രയോജനപ്പെടുത്തണം. സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാന്നിയുടെ പത്തു വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ലോകകേരള സഭ പോലുള്ള ആശയങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ള ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇച്ഛാശക്തി വലുതാണ്. യാത്രാ കൂലി, വിദേശത്ത് വിവിധ കാരണങ്ങളാല്‍ കുടുങ്ങി പോകുന്നതും, ജയിലില്‍ അടക്കപ്പെടുന്നതുമായ പ്രവാസികള്‍ക്ക് ആവശ്യമായ നിയമ സഹായം ഉറപ്പുവരുത്തേണ്ടത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ സമിതിക്ക് പരിഹരിക്കാനുണ്ട്.

മറ്റുളള കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന തലത്തില്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാതലത്തിലുള്ള നോര്‍ക്ക സെല്‍ സംവിധാനം വിപുലമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രവാസികളുമായി നിയമപരമായി ബന്ധപ്പെടാന്‍ മാര്‍ഗം ഒരുക്കണം. പ്രവാസികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ലീഡ് ബാങ്ക് മാനേജരുമായി ബന്ധപ്പെട്ട് പരിഹാരം കാണാമെന്നും കളക്ടര്‍ പറഞ്ഞു.പ്രവാസി ക്ഷേമനിധി അംഗത്വം നല്‍കുന്നതിന് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ പ്രവാസികള്‍ക്ക് മെഡിക്കല്‍ കെയര്‍ സംവിധാനം ഒരുക്കണം. കുടുംബശ്രീ മാതൃകയില്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കണം.

പ്രവാസി ക്ഷേമനിധിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണം. നോര്‍ക്ക പ്രവര്‍ത്തനം വിപുലമാക്കണം. പ്രവാസികള്‍ക്കായി ബിസിനസ് മീറ്റ് സംഘടിപ്പിക്കണം.
പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം. 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവാസി ക്ഷേമനിധി അംഗത്വം അനുവദിക്കണം. അംശദായം മുടക്കം വരുത്തുന്ന പ്രവാസികളില്‍ നിന്നും കൂടിയ നിരക്കില്‍ ഈടാക്കുന്ന പിഴപലിശ ഒഴിവാക്കണം. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയം, ഇഎസ്‌ഐ ആനുകൂല്യം തുടങ്ങി പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും യോഗത്തില്‍ സമര്‍പ്പിച്ച പരാതികള്‍ സമിതിയുടെ പരിഗണനയിലേക്ക് സ്വീകരിച്ചു.

തുടന്ന് പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും സമിതി ചര്‍ച്ച നടത്തി. കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു.യോഗത്തില്‍ പ്രവാസികാര്യ ക്ഷേമ സമിതി അംഗങ്ങളും എംഎല്‍എമാരുമായ എകെഎം അഷ്‌റഫ്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, മാണി സി. കാപ്പന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles