ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക്
വലിയ ഉണര്‍വു നല്‍കും: മുഖ്യമന്ത്രി

പത്തനംതിട്ട : ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വു നല്‍കുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ 12 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാന്തുക, കുറിച്ചിമുട്ടം, പൂവത്തൂർ, മേത്താനം, തുവയൂര്‍ സൗത്ത്, വള്ളംകുളം, ഏഴംകുളം, നാരങ്ങാനം, ഐരവണ്‍, കല്ലുങ്കല്‍, പെരിങ്ങര, ആലും തുരുത്തി എന്നീ സബ് സെന്ററുകള്‍ ആണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറിയത്.

ആരോഗ്യമേഖലയെ ബലപ്പെടുത്തുന്നതിനുള്ള വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അതില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവില്ല. ആരോഗ്യ കേന്ദ്രങ്ങള്‍ ജനകീയാരോഗ്യ കേന്ദ്രമാകുമ്പോള്‍ അവയ്ക്കായി മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ഒരുക്കുന്നത്. ഓഫീസ് സ്മാര്‍ട്ടാക്കും. ടെലി മെഡിസിന്‍ സംവിധാനവും ഉടന്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുവയൂര്‍ തെക്ക്, ഏഴംകുളം എന്നിവിടങ്ങളിലെ ശിലാഫലകത്തിന്റെ അനാച്ഛാദന കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
കേരളത്തിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അതിന്റെ ഭാഗമായാണ് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്. നിലവില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സും മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ എംഎല്‍എസ്പി സ്റ്റാഫ് നഴ്‌സിനെ ആരോഗ്യ കേരളം മുഖേന നിയമിച്ചിട്ടുണ്ട്.

ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും 36 ഇനം മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും വിവിധതരത്തിലുള്ള 9 ടെസ്റ്റുകള്‍ നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഉച്ച വരെ പ്രവര്‍ത്തിച്ചു വന്നിരുന്ന സെന്ററുകളില്‍ ആഴ്ചയില്‍ 6 ദിവസം 9 മണി മുതല്‍ 4 മണി വരെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു.
മേത്താനം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു.

ജില്ലയിലെ മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രമായ വള്ളംകുളത്തെ ശിലാഫലക അനാച്ഛാദന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലയിലെ 12 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും നടന്ന പ്രാദേശിക പരിപാടിയില്‍ അതത് പ്രദേശത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങളും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles