പാരീസ് : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അന്താരാഷ്ട്ര പര്യടനങ്ങളിൽ പോകേണ്ടിവരുമ്പോൾ അനുഗമിക്കുന്ന സംഘത്തിലെ ഒരംഗത്തിന്റെ ഡ്യൂട്ടി അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനായി മാത്രം ഒരു ‘പ്രത്യേക’ അംഗരക്ഷകൻ പുട്ടിനുണ്ട്. ശേഖരിക്കുന്ന പുട്ടിന്റെ വിസർജ്യ വസ്തുക്കൾ തിരികെ റഷ്യയിൽ എത്തിക്കുകയും ചെയ്യും. ഫ്രഞ്ച് വാർത്താ മാഗസിനായ പാരീസ് മാച്ചിൽ റഷ്യൻ പത്രപ്രവർത്തകരായ റെജിസ് ജെന്റെയും മിഖായേൽ റൂബിനും എഴുതിയ അന്വേഷണാത്മക റിപ്പോർട്ടിലാണ് ദുർഗന്ധം വമിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്.
പ്രസിഡന്റിന്റെ വിസർജ്യത്തിൽ നിന്നും ശത്രുരാജ്യങ്ങൾക്ക് പുട്ടിന്റെ ആരോഗ്യവിവരങ്ങൾ ചോർത്താനാകും എന്ന ഭയമാണ് ഈ തിരുമാനത്തിന് പിന്നിൽ. 2019ൽ പുട്ടിന്റെ സൗദി സന്ദർശനം മുതൽക്കുള്ള യാത്രകളിൽ നിന്നുമാണ് തെളിവുകൾ കണ്ടെത്തിയത്. ഫ്രാൻസിൽ സന്ദർശനം നടത്തുമ്പോഴും അംഗരക്ഷകൻ പുട്ടിനെ ടോയ്ലറ്റിലേക്ക് കൊണ്ട് പോയിരുന്നു.
യുക്രെയിനുമായി റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ പുട്ടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ടുണ്ടായിരുന്നു. ക്യാൻസർ രോഗിയാണ് പുട്ടിനെന്നായിരുന്നു പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ.