തമിഴ്നാടിന്റെ അനുമതി ലഭിച്ചാല്‍ 5 വർഷത്തിനകം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാനാകും ; ഡിപിആർ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നി‍ർമിക്കുന്നതിന്റെ ഭാഗമായി ഡിപിആർ തയാറാക്കുന്നത് അന്തിമഘട്ടത്തില്‍.ഒന്നര മാസത്തിനകം ഡിപിആർ പൂർത്തിയാക്കാനാണ് ജലവിഭവ വകുപ്പ് തീരുമാനം. തമിഴ്നാടിന്റെ അനുമതി ലഭിച്ചാല്‍ 5 വർഷത്തിനകം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാനാകുമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍.പുതിയ ഡിപിആർ തയാറാക്കിയ ശേഷം കേന്ദ്ര ജലകമ്മി‍ഷന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിക്കായി കേരളം സമർപ്പിക്കും.1300 കോടി രൂപയാണ് പുതിയ ഡാമിന്റെ എസ്റ്റിമേറ്റ് കണക്കാക്കുന്നത്.

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത് .ഡാമിനായി ഡിപിആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011ല്‍ ആണ് തയാറാക്കിയത്. ഐഎസ്ഡബ്ല്യു ചീഫ് എൻജിനീയർ ചെയർമാനും ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് ചീഫ് എൻജിനീയർ വൈസ് ചെയർമാനും 10 അംഗങ്ങളും ഉള്‍പ്പെടുന്ന സമിതിയാണ് ഡിപിആർ തയാറാക്കുന്നത്.തമിഴ്നാടും കേരളവും സമവായത്തി‍ലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുരഞ്ജന പാതയിലൂടെ പുതിയ അണക്കെട്ട് യാഥാർത്ഥ്യമാ‍ക്കാമെന്നാണ് കേരളം കരുതുന്നതെങ്കിലും തമിഴ്നാട് കേരളത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Hot Topics

Related Articles