കൊച്ചി : തനിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. അതേസമയം, എസ്‌ഐടി യോഗം കൊച്ചിയില്‍ തുടരുകയാണ്.
ബലാത്സംഘം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടികാഴ്ച നടത്തി. അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനില്‍ പറഞ്ഞു.