ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയും സഹായിയും കൊച്ചിയില്‍ പൊലീസ് പിടിയിലായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയ രണ്ടംഗ സംഘമാണ് കുറുപ്പുംപടി പൊലീസിന്‍റെ പിടിയിലായത്. തൃശൂർ മയലിപ്പാടൻ സ്വദേശി ജയൻ, ചാലക്കുടി സ്വദേശി ഫ്രഡ്‌ഡി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലായ ജയന്റെ ഭാര്യ ഹണിയാണ് കേസിലെ ഒന്നാംപ്രതി. ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 2022 സെപ്റ്റംബർ 27 തീയതി കുറുപ്പുംപടി തുരുത്തി സ്വദേശിനി ജീവാ റെജിയില്‍ നിന്ന് 32 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തിരുന്നു. എറണാകുളത്ത് ആരംഭിക്കുന്ന ബിസിനസ് സംരഭത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. ഇതുകൂടാതെ ജീവാ റജിയുടെ സഹോദരൻ കോട്ടപ്പടി സ്വദേശി ജോബിയില്‍ നിന്ന് ഇവർ അമ്പതു ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്.

പ്രതികള്‍ വികസിപ്പിച്ചെടുത്ത ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ്‌വെയർ സ്ഥാപനത്തിന്റെ ഡയറക്ടർ ആക്കാം എന്ന് പറഞ്ഞാണ് ജോബിയില്‍ നിന്ന് ഇവർ പണം തട്ടിയത്. ഓഫീസ് അറ്റകുറ്റപണി, ഫർണിച്ചറുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യണം എന്നുപറഞ്ഞും പ്രതികള്‍ ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. ചൈനയില്‍ ആയിരുന്ന ജയൻ നാട്ടില്‍ എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പൊലീസ് തൃശൂരിലെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതികള്‍ പിടിയിലായ വിവരം അറിഞ്ഞ് വിവിധ രീതിയില്‍ തട്ടിപ്പിന് ഇരയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ പരാതികളുമായി കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ എത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles