ചെന്നൈ : മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ മന്ത്രിമാർക്കുള്ള വകുപ്പുകൾ വിഭജിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ പൊതുഭരണം, ജില്ലാ റവന്യൂ ഓഫീസർമാർ, പ്രത്യേക പദ്ധതി നടത്തിപ്പ്, യുവജനക്ഷേമം, നഗരസഭ ഭരണം, നഗര-ജലവിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാണ്.മുതിർന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ് നൽകിയിരിക്കുന്നത്. പെൻഷൻ, പെൻഷൻ അലവൻസുകൾ എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യും.
മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സെൽവി എസ്. കീർത്തനയ്ക്കാണ് വ്യവസായ വകുപ്പിന്റെ ചുമതല. നിക്ഷേപ പ്രോത്സാഹന ചുമതലയും കീർത്തനയ്ക്കാണ് നൽകിയിരിക്കുന്നത്.എൻ. ആനന്ദിന് ഗ്രാമവികസനം, ജലവിഭവ വകുപ്പുകൾ നൽകി. പഞ്ചായത്തുകൾ, ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ, ജലസേചനം എന്നിവയും ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും. ആദവ് അർജുനയാണ് പൊതുമരാമത്ത്, കായിക വികസന മന്ത്രി. കെട്ടിടങ്ങൾ, ഹൈവേകൾ, ചെറുകിട തുറമുഖങ്ങൾ എന്നിവയുടെ ചുമതലയും ഇദ്ദേഹത്തിനാണ്.


