ഇന്ന് വിരവിമുക്തി ദിനം: ഒന്നുമുതൽ 19 വയസുവരെയുള്ളവർക്ക് ഗുളിക നൽകും

കോട്ടയം: ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വയസു വരെയുള്ളവർക്ക് ഇന്ന് (ഫെബ്രുവരി 8ന്) വിരക്കെതിരെ ഗുളിക നൽകും. സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവയിലൂടെ അധ്യാപകരുടെയും അങ്കണവാടി – ആശാ പ്രവർത്തകരുടെയും നേതൃത്വത്തിലാകും ഗുളിക നൽകുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ആധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും.

ജില്ലയിലെ സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള 926 സ്‌കൂളുകൾ, 297 പ്രീ-പ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, 56 ഡേ കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ ഗുളിക വിതരണം നടക്കും. അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളും മറ്റു സ്വകാര്യ നഴ്‌സറികളിൽ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അങ്കണവാടികളിലെത്തി മരുന്നു കഴിക്കണം. ജില്ലയിലെ എല്ലാ സ്‌പെഷൽ സ്‌കൂളുകൾ, എം.ആർ.എസ്, ബാലഭവൻ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകും. ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 15ന് നൽകുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുളിക കഴിക്കേണ്ട വിധം

ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. വിരയിളക്കുന്നതിന് സാധാരണ നൽകിവരുന്ന ആൽബൻഡസോൾ ഗുളിക തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണം. ഏതാനും ആഴ്ചകൾക്ക് മുമ്പു വിരക്കെതിരെ ഗുളിക കഴിച്ച കുട്ടികൾ ഉൾപ്പെടെ എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്. ഗുളികയ്ക്ക് പാർശ്വഫലങ്ങൾ പ്രതീക്ഷിക്കുന്നില്ല. കുട്ടികളിലുണ്ടാകുന്ന വിളർച്ച, വളർച്ച, മുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ, അയൺ കുറവ്, മറ്റ് വിവിധ പ്രശ്‌നങ്ങൾക്ക് ഗുളിക കഴിക്കുന്നത് മൂലം പരിഹാരമുണ്ടാകും.

Hot Topics

Related Articles