കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീന് തിരിച്ചടി. മൊയ്തീൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു.എസി മൊയ്തീന്റെ എതിർപ്പ് തള്ളി ദില്ലി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ് നടപടി. എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാല്‍ ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണത്തിൻ്റെ പരിധിയിലാണ്.
എ സി മൊയ്തീൻ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോള്‍ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു മൊയ്തീന് നിർദ്ദേശം നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീൻ. ഈ സാഹചര്യത്തില്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി ലോണ്‍ നേടിയതില്‍ എ.സി മൊയ്തീന്ന് പങ്കുണ്ടോ എന്നായിരുന്നു ഇഡിയുടെ അന്വഷണം.