അരൂർ: ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്ന കുഷ്ഠരോഗിയായ അതിഥിത്തൊഴിലാളിയും കുടുംബവും മുങ്ങി. അരൂർ റെയില്‍വേ സ്റ്റേഷനു കിഴക്കുവശം താമസിച്ചിരുന്നവരെയാണ് കാണാതായത്. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളില്‍ മൂന്നുപേർക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടെന്നും സാംപിള്‍ പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജില്ലാ അധികൃതരെ ഒരാഴ്ച മുൻപ് അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ പരിശോധന നടത്തിയില്ല. ഇതോടെ പഞ്ചായത്ത് അധികൃതരും മറ്റും ഇടപെട്ട് ഇവരെ വെള്ളിയാഴ്ച രാവിലെ ആംബുലൻസില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഈ വിവരമറിഞ്ഞതോടെയാണ് ഇവർ മുങ്ങിയതെന്നാണ് വിവരം.
ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ കൃത്യസമയത്ത് പരിശോധന നടത്താതിരുന്നതാണ് രോഗി നിരീക്ഷണത്തില്‍ നിന്ന് മുങ്ങാൻ കാരണമെന്ന് ആരോപണമുണ്ട്.ആരോഗ്യപ്രവർത്തകർ സാധാരണയുള്ള പരിശോധന നടത്തിയപ്പോഴാണ് കുഷ്ഠരോഗിയായ അതിഥിത്തൊഴിലാളിയെ കണ്ടെത്തിയത്. വിവരം തിരക്കിയപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അംഗവൈകല്യം വരെ സംഭവിക്കാവുന്ന മള്‍ട്ടിബാസിലറി ലെപ്രസിയാണ് പിടിപെട്ടതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി. കുട്ടികളിലും രോഗലക്ഷണം കണ്ടതോടെയാണ് ആരോഗ്യപ്രവർത്തകർ പരിശോധന വേണമെന്ന് ജില്ലാ അധികൃതരെ അറിയിച്ചത്. കുട്ടികള്‍ സ്കൂളില്‍ പോയിട്ടുള്ളതിനാല്‍ സമ്ബർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.കുഷ്ഠരോഗിയും കുടുംബവും മുങ്ങിയ സംഭവത്തില്‍ ആരോഗ്യപ്രവർത്തകർ അരൂർ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.