കോട്ടയം: ഫുഡ് ആന്റ് സേഫ്റ്റി ഓഫിസറെന്ന പേരിൽ ഹോട്ടൽ ഉടമകളെയും ജീവനക്കാരെയും പറ്റിച്ച് പണം തട്ടുന്ന മാഫിയ സജീവം. ഹോട്ടലുകളിൽ ഫോൺ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷനും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഹോട്ടലുകളിൽ ഫോൺ വിളിച്ചാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഫുഡ് ആന്റ് സേഫ്റ്റി ഓഫിസർ എന്ന പേരിലാണ് ഹോട്ടലുകളിലേയ്ക്ക് ഫോൺ വിളി എത്തുക. ഇവിടെ വിളിച്ച ശേഷം എത്ര ജീവനക്കാർ ഉണ്ടെന്ന് അന്വേഷിക്കും. തുടർന്ന്, സ്റ്റാഫിന്റെ ഹെൽത്ത് കാർഡ് തങ്ങളുടെ കമ്പ്യൂട്ടറിൽ കാണാമെന്ന് ഈ വ്യാജ ഫുഡ് ആന്റ് സേഫ്റ്റി ഓഫിസർ അറിയിക്കും. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ താങ്കളുടെ ഹോട്ടലിൽ ഫുഡ് ആന്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തും. ഈ പ്രശ്‌നങ്ങളുടെ പിഴയായി നിശ്ചിത തുക ഗൂഗിൾ പേ ചെയ്യാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടുകയും ചെയ്യും. കോട്ടയം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ സമാന രീതിയിൽ തട്ടിപ്പ്ിന് ശ്രമം നടന്നിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പലർക്കും പണം നഷ്ടമാകാതിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പു സംബന്ധിച്ചു പരാതി ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷനെ ഇതു സംബന്ധിച്ചു വിവരം അറിയിച്ചു. തുടർന്ന്, ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലയിലെ തങ്ങളുടെ അംഗങ്ങളായ ഹോട്ടൽ ഉടമകൾക്കു ഇതു സംബന്ധിച്ചു മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ കൃത്യമായി വിവരം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷനെയും, ഭക്ഷ്യ സുരക്ഷാ വിഭാഗത്തെയും, പൊലീസിനെയും അറിയിക്കണമെന്നും ഹോട്ടൽ ഉടമകളോടും ജീവനക്കാരോടും നിർദേശം നൽകിയിട്ടുണ്ടെന്ന് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അറിയിച്ചു.