തിരുവല്ല :
തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കൾ 50ലധികം ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും, പിത്തള പറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്.
തിരുവല്ല പോലീസും, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്. 50 കിലോയോളം തൂക്കം വരുന്ന ഓട്ട് വിളക്കുകൾ അടക്കം ക്ഷേത്രത്തിൽ നിന്നും കടത്തിയതിന്റെ പശ്ചാത്തലത്തിൽ ഒന്നിലധികം പേരിടങ്ങിയ സംഘമാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. സാധനസാമഗ്രികൾ കൊണ്ടുപോകുവാൻ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായും പോലീസ് കണക്ക് കൂട്ടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് തിരുവല്ലാ സിഐ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.