മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ പെണ്‍കുട്ടിയുടെ കയ്യൊടിഞ്ഞു. സംഭവത്തില്‍ ഡ്രൈവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്ബ്രം കക്കാടമ്മല്‍ സുരേഷ് ബാബുവിൻറെ മകള്‍ പി. റിഥിയുടെ(10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം.
ബ്രേക്കിട്ടതിനെ തുടർന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു. ഇടതുകൈക്ക് സാരമായ പരിക്കേറ്റ കുട്ടിക്ക് ബസ് ജീവനക്കാർ ഫസ്റ്റ് എയ്ഡ് നല്‍കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. മലപ്പുറം കുന്നുമ്മല്‍ സ്റ്റാൻഡില്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവെത്തി സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടതിനെ തുടർന്നാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. ഒന്നര മണിക്കൂറിനുശേഷമാണ് കുട്ടിക്ക് വൈദ്യസഹായം ലഭിച്ചത്. അതേസമയം പിതാവിനും കുട്ടിയോടുമൊപ്പം കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ചോദ്യം ചെയ്യാനെത്തിയ ആള് സ്റ്റേഷൻ മാസ്റ്ററെ കൈയേറ്റം ശ്രമിച്ചതായി പരാതിയുയർന്നിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്ബുഴി വടക്കുംമുറി അക്ബറലിയെ (38) ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.