മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

Advertisements

മണര്‍കാട്: എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള  ഈ വര്‍ഷത്തെ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൃതശുദ്ധിയോടെ എട്ടുനോമ്പു പെരുന്നാള്‍, സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ മണര്‍കാട് വി. മര്‍ത്തമറിയം കത്തീഡ്രലില്‍ ആചരിക്കപ്പെടുന്നു. വി. ദൈവ മാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണത്തില്‍ പങ്കെടുക്കുന്നതിനും മാതാവിന്റെ മഹനീയ മദ്ധ്യസ്ഥത വഴി അനുഗ്രഹം പ്രാപിക്കുന്നതിനുമായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ മണര്‍കാട്ടേക്ക് ഒഴുകിയെത്തുന്ന പുണ്യദിനങ്ങളാണിത്. 

വിശ്വാസികള്‍ തങ്ങളുടെ വ്യക്തി ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങള്‍ പ്രത്യേകിച്ച് കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍, സന്താനം ഇല്ലാത്തവരുടെ ദുഃഖങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ജോലി ഇല്ലാത്തവരുടെ വിഷമങ്ങള്‍, എന്നിവ അമ്മയുടെ സന്നിധിയില്‍ അര്‍പ്പിച്ച് തങ്ങള്‍ ഏതു വിഷയത്തിലാണോ പ്രാര്‍ത്ഥിച്ചത് പ്രസ്തുത പ്രശ്നങ്ങള്‍ക്ക് മറുപടിയുമായി കടന്നുപോയ അനേകരുടെ സാക്ഷ്യങ്ങള്‍ ഇന്നും നമ്മുടെ മുമ്പിലുണ്ട്.

അത്ഭുതങ്ങളുടെ നിറകുടമായ മണര്‍കാട് പള്ളിയില്‍, പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം അഥവാ സുനോറോ ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള സൗകര്യങ്ങള്‍ പള്ളിയകത്ത് പ്രധാന  മദ്ബഹായോട് ചേര്‍ന്ന് ക്രമീകരിച്ചിട്ടുണ്ട്. 1982 ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതി പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്യോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ  മണര്‍കാട് പള്ളിയില്‍ എഴുന്നള്ളി വന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്  പരിശുദ്ധ സുനോറോ.

വലിയ പള്ളിയുടെ പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്ന കല്‍ക്കുരിശ് ചരിത്രപ്രസിദ്ധവും ദിവ്യ അത്ഭുതങ്ങളുടെ ഉറവിടവുമാണ്. 2012 ല്‍ കല്‍ക്കുരിശിങ്കല്‍ നിന്ന് സുഗന്ധ തൈലം പല പ്രാവശ്യങ്ങളിലായി ഒഴുകിയത് വിശ്വാസികളില്‍ അത്ഭുതമുണര്‍ത്തിയ സംഭവമായിരുന്നു. ദിവ്യാത്ഭുതങ്ങളുടെ കലവറയായ കല്‍ക്കുരിശിങ്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതും കുരിശിങ്കല്‍ എണ്ണ ഒഴിക്കുന്നതും വിശ്വാസികള്‍ക്ക് ഒരു വലിയ അനുഭവം തന്നെയാണ്. കല്‍ക്കുരിശിങ്കലെ എണ്ണ 

ഭവനങ്ങളില്‍ കൊണ്ടു പോകുവാനായുള്ള  സജ്ജീകരണവും പള്ളിക്കാര്യത്തില്‍ നിന്നും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

ഏകദേശം 60 ലക്ഷത്തോളം ജനങ്ങള്‍ പെരുന്നാള്‍ ദിനങ്ങളില്‍ കടന്നുവരും എന്ന് വിശ്വസിക്കുന്നു.  1501 പേര്‍ ഉള്‍പ്പെടുന്ന 15 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വിവിധ തലങ്ങളില്‍  പെരുന്നാള്‍ ക്രമീകരണങ്ങളുടെ അവസാന ഘട്ടത്തില്‍ എത്തിയത്.

ഒന്നാം തീയതി കൊടിമരം ഉയര്‍ത്തുന്നതോടു കൂടി ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന റാസായ്ക്കും ആശീര്‍വാദത്തിനും ശേഷമുള്ള നേര്‍ച്ച വിളമ്പോടെയാണ് സമാപിക്കുന്നത്. എട്ടുനോമ്പ് ആചരണം ആരംഭിക്കുന്ന ദിവസം മുതല്‍ പള്ളിയിലേയ്ക്ക് കടന്നുവരുന്ന വിശ്വാസികളെ സ്വീകരിക്കുവാന്‍ പള്ളി ഭരണസമിതിയുടെ ഭാഗത്തു നിന്നും ചെയ്യേണ്ടതായ എല്ലാ ക്രമീകരണങ്ങളും ഇതിനോടകം ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഓഗസ്റ്റ് മാസം 24-ാം തീയതി ബഹുമാനപ്പെട്ട ജില്ലാ കലക്ടറുടെ ഓഫീസില്‍ വച്ച് ബഹു. മന്ത്രി ശ്രീ വി.എന്‍. വാസവന്റെ  സാന്നിദ്ധ്യത്തില്‍ കൂടിയ യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ അവലോകനം ചെയ്തു.

പള്ളിയിലേക്ക് വരുന്ന ഭക്തജനങ്ങളുടെ സുഗമമായ ഗതാഗതത്തിന് ഉപയുക്തമാകുന്ന രീതിയില്‍ റോഡുകളുടെ അറ്റപ്പണികള്‍ ത്വരിത ഗതിയില്‍ നടന്നു കൊണ്ടിരിക്കുന്നു.  ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ദിവസങ്ങളിലും പള്ളിയില്‍ നേരിട്ട് എത്തി പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കായി ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. പള്ളിയും പരിസരങ്ങളും പെരുന്നാള്‍ ദിനങ്ങളില്‍ നിലവിലുള്ളത് കൂടാതെ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് പോലീസിന്റെ ശക്തമായ നിരീക്ഷണത്തില്‍ ആയിരിക്കും.

പെരുന്നാള്‍ ദിനങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസ് നടത്തുവാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. പള്ളിയുടെ വടക്ക് വശത്തെ മൈതാനത്ത് ഒരു താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നതാണ്.  വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വളരെ കൃത്യതയോട് കൂടി തന്നെ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം ക്രമീകരിച്ചിട്ടുള്ളതാകുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം  തെക്കുവശത്തും വടക്ക് വശങ്ങളിലുമുള്ള മൈതാനങ്ങളില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സെന്റ് മേരിസ് കോളേജ് ഗ്രൗണ്ട്, സെന്റ് മേരിസ് ഐ.ടി.ഐ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യം  സജ്ജീകരിച്ചിട്ടുണ്ട്.

പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ വടക്കു വശത്ത്  പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കാന്റീനില്‍ നിന്നും ശുചിത്വവും മെച്ചപ്പെട്ടതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. പ്രസ്തുത ദീപാലങ്കാരങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ 14-ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എട്ടുനോമ്പിനായി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും 1 മുതല്‍ 7 വരെ  നേര്‍ച്ചക്കഞ്ഞി വടക്കുവശത്തെ പാരീഷ് ഹാളില്‍ നല്‍കും. 

ഓഗസ്റ്റ് 31ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 14 വരെയുള്ള എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനക്ക് മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെ ഉച്ച നമസ്‌കാരം 12ന് ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 6,7 എന്നീ തിയതികളില്‍ 11.30 നാണ് ഉച്ച നമസ്‌കാരം.  സന്ധ്യാ നമസ്‌ക്കാരം എല്ലാ ദിവസവും വൈകുന്നേരം 5 -നാണ് നടത്തുന്നത്.  ഒന്ന് മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. സെപ്റ്റംബര്‍ 1, 2 എന്നീ തീയതികളില്‍ വൈകിട്ട് 6.30ന് ധ്യാനം. സെപ്റ്റംബര്‍ 5 -ന് വൈകിട്ട് 6-ന് മുളന്തുരുത്തി എം എസ്.ഓ.റ്റി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന മാതൃ സ്തുതി ഗീതങ്ങള്‍ സുറിയാനി സംഗീത പരിപാടി.

സെപ്റ്റംബര്‍ 1-ാം തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ 

ഡോ. തോമസ് മോര്‍ തീമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.  ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമര ഘോഷയാത്രയ്ക്കായി പള്ളിയില്‍ നിന്ന് പുറപ്പെടും. പറമ്പുകര  കരയില്‍ മരവത്ത് എം എം ജോസഫിന്റെ  ഭവനാങ്കണത്തില്‍ നിന്നും വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ, തൂത്തൂട്ടി, അമയന്നൂര്‍, ഒറവയ്ക്കല്‍ വഴി കത്തീഡ്രലില്‍ എത്തിക്കും. തുടര്‍ന്ന് കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ച് വൈകുന്നേരം 4.30ന് ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ കൊടിമരം ഉയര്‍ത്തും. 

സെപ്റ്റംബര്‍ 2-ാം തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തിമോസ്  മുഖ്യകാര്‍മ്മികത്വം വഹിക്കും. 

സെപ്റ്റംബര്‍ 3-ാം തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് അങ്കമാലി  ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മേഖല  മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അപ്രേം  മുഖ്യകാര്‍മ്മികത്വം വഹിക്കും.  വൈകിട്ട് 6.ന്  ഇടവകയിലെ 80 വയസ്സ് കഴിഞ്ഞ വയോധികരെയും , ഉന്നത ബഹുമതികള്‍ ലഭിച്ച ഇടവകാംഗങ്ങളെയും ആദരിക്കുന്നതും,  ഇക്കഴിഞ്ഞ അദ്ധ്യായന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്യുന്ന പ്രോഗ്രാമായ ”മെറിറ്റ് ഡേ” നടത്തപ്പെടും.  മുംബൈ ഭദ്രാസനാധിപനും അയര്‍ലന്റ് പാത്രിയര്‍ക്കല്‍ വികാരിയുമായ തോമസ് മോര്‍ അലക്‌സന്ത്രയോസ്  മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്നതും , കോട്ടയം ജില്ലാ കളക്ടര്‍ ശ്രീ ജോണ്‍ വി. സാമുവേല്‍ ഉദ്ഘാടനം നടത്തുന്നതും, പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മുഖ്യ പ്രഭാക്ഷണം നടത്തും. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബിജു കെ.സി, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ റെജി എം. ഫീലിപ്പോസ് എന്നിവര്‍ ആശംസം പ്രസംഗം നടത്തുന്നതുമായിരിക്കും. കത്തീഡ്രല്‍ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ് വാഴത്തറ സ്വാഗതവും  കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍ കൃതജ്ഞതയും അര്‍പ്പിക്കും.

 സെപ്റ്റംബര്‍ 4-ന്   വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്  മുഖ്യകാര്‍മ്മികത്വം വഹിക്കും. 

വൈകുന്നേരം 6 – നുള്ള ആദ്ധ്യാത്മീക സംഘടനകളുടെ പൊതുസമ്മേളനത്തില്‍  കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന പ്രസ്തുത യോഗം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യുന്നതുമായിരിക്കും. കത്തീഡ്രല്‍ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ് വാഴത്തറ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരി പ്പിക്കുന്നതാണ്. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം ബഹു. കേന്ദ്രസഹമന്ത്രി ശ്രീ ജോര്‍ജ് കുര്യന്‍ നിര്‍വ്വഹിക്കും.  ബഹു. കേരളാ സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി  ശ്രീ വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്ക സഭയുടെ മോസ്റ്റ് റവ. ജോഷ്വാ മോര്‍ ഇഗ്‌നാത്തിയോസ്  തിരുമനസ്സ് അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി, ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ശ്രീ ചാണ്ടി ഉമ്മന്‍ എം എല്‍ എ എന്നിവര്‍ പ്രസംഗിക്കുന്നതുമാണ്.

കത്തീഡ്രല്‍ ട്രസ്റ്റി ഡോ. ജിതിന്‍ കുര്യന്‍  ആന്‍ഡ്രൂസ് ചിരവത്തറ  സ്വാഗതം ആശംസിക്കുന്നതും, ട്രസ്റ്റി ശ്രീ പി.എ.ഏബ്രഹാം പഴയടത്തു വയലില്‍ കൃതജ്ഞതയര്‍പ്പിക്കുന്നതുമാണ്. 

5-ന് ക്നാനായ അതിഭദ്രാസന റാന്നിമേഖലയുടെ കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത  കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 

6-ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മൈലാപ്പൂര്‍-ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസ്  പ്രധാന കാര്‍മ്മികത്വം വഹിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള  ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ റാസ ഉച്ചകഴിഞ്ഞ് 02.00 മണിക്ക് നടത്തപ്പെടും.

7-ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്താ പൗലൂസ് മോര്‍ ഐറേനിയോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും, കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. 11.30ന് ഉച്ചനമസ്‌കാരത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ സാന്നിദ്ധ്യത്തില്‍ നടതുറക്കല്‍ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള ഒരുക്കം, പന്തിരുനാഴി ഘോഷയാത്ര. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ‘കറിനേര്‍ച്ച’ അഥവാ പാച്ചോര്‍ നേര്‍ച്ച ഏഴാം തീയതി ഉച്ചമുതല്‍ തയ്യാറാക്കാന്‍ തുടങ്ങുകയും അന്നേദിവസം രാത്രിയില്‍ നടക്കുന്ന റാസക്കുശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങുന്നതുമാണ്.  പള്ളി ഭരണസമിതിയുടെ നേതൃത്വത്തില്‍ കറിനേര്‍ച്ച(പാച്ചോര്‍) ഇടവകയിലെ 3000 ത്തോളം ഭവനങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വൈകിട്ട് 7.30-ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45-ന് ആകാശവിസ്മയം, പരിചമുട്ടുകളി, മാര്‍ഗം കളി, രാത്രി 12 ന് ശേഷം കറിനേര്‍ച്ച വിതരണം. 

പ്രധാന പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തയും  കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത  പ്രധാന കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വ്വാദം. 3ന് നേര്‍ച്ചവിളമ്പ്. 

സെപ്റ്റംബര്‍ 9ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന അങ്കമാലി ഭദ്രാസനത്തിലെ  കോതമംഗലം  മേഖല മെത്രാപ്പോലീത്ത ഏലീയാസ് മോര്‍ യൂലിയോസ്.  10 ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന  തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, 11ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത കുരിയാക്കോസ് മോര്‍ ക്ലിമ്മീസ്, 12ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത ഏലിയാസ്  മോര്‍ അത്താനാസിയോസ്, 13ന് രാവിലെ മൂന്നിന്മേല്‍ കുര്‍ബ്ബാന ഹോണോവര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മോര്‍ അന്തോണിയോസ് എന്നിവര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതാണ്.

സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന ക്‌നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലാ മെത്രാപ്പോലീത്ത കുറിയക്കോസ്  മോര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. വൈകിട്ട് 5.00 മണിയ്ക്കുള്ള സന്ധ്യാ നമസ്‌ക്കാരത്തിനും തുടര്‍ന്നുള്ള നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മോര്‍ തീമോത്തിയോസ് കാര്‍മ്മികത്വം വഹിക്കുന്നതാണ്. പ്രധാന ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തല്‍സമയം കാണുന്നതിന് പള്ളിക്കാര്യത്തില്‍ നിന്നും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും, വെബ്സൈറ്റിലും തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എ.സി.വി., ഗ്രീന്‍ ചാനല്‍ മണര്‍കാട് എന്നീ ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്. നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്.  വിശ്വാസികളുടെ പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ കത്തീഡ്രലിന്റെ ഇ-മെയില്‍ വിലാസത്തിലോ വാട്സ്ആപ്പ് നമ്പറിലേക്കോ അയയ്ക്കാവുന്നതുമാണ്.

എല്ലാ വിശ്വാസികളും ഉപവാസത്തോടും പ്രാര്‍ഥനയോടും കൂടെ നോമ്പാചരണത്തില്‍ ഭയഭക്തിപൂര്‍വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കത്തീഡ്രല്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത് അറിയിച്ചു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ കെ കുറിയാക്കോസ്  കോര്‍എപ്പിസ്‌കോപ്പ, സഹവികാരിമാരായ  വെരി.റവ. കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, റവ. ഫാ. കുര്യാക്കോസ് കാലായില്‍, റവ. ഫാ. ജെ മാത്യൂ മണവത്ത്, റവ. ഫാ. എം.ഐ തോമസ് മറ്റത്തില്‍;  ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലില്‍, വര്‍ഗീസ് ഐപ്പ് മുതലു പടിയില്‍, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ,  കത്തീഡ്രല്‍ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ  എന്നിവര്‍ നേതൃത്വം നല്‍കും. വികാരി വെരി.റവ. ഇ.റ്റി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത് , പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെരി.റവ. കെ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത് , ട്രസ്റ്റി – പി. എ. ഏബ്രഹാം, പഴയിടത്തുവയലില്‍ , ട്രസ്റ്റി – വറുഗീസ് ഐപ്പ്, മുതലുപടിയില്‍ ,  ട്രസ്റ്റി – ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, ചിരവത്തറ ,  സെക്രട്ടറി – വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

Hot Topics

Related Articles