“ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ സിന്ദൂർ എങ്ങനെ വിജയകരമെന്ന് പറയാനാകും?” ചോദ്യവുമായി കോൺ​ഗ്രസ്

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ് ഘട്ട് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു. ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതെന്നും ബിജെപി തിരിച്ചടിച്ചു. 

Advertisements

ഇന്ത്യാ- പാക് സംഘര്‍ഷം വെടിനിര്‍ത്തലിലെത്തിയെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ചൊല്ലി ‌പോര് കോണ്‍ഗ്രസ് ശക്തമാക്കുകയാണ്‌. മൂന്നാം കക്ഷി ഇടപെട്ട് വെ‍ടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് ഭരണ നേതൃത്വം ദുര്‍ബലമായതിന്‍റെ തെളിവാണെന്നും, 1971ല്‍ അമേരിക്കയെ പടിക്ക് പുറത്ത് നിര്‍ത്തി ഇന്ദിര ഗാന്ധി സ്വീകരിച്ചത് നട്ടെല്ലുള്ള നയമായിരുന്നുവെന്നുമുള്ള വിമര്‍ശനം ഇതിനോടകം കോണ്‍ഗ്രസ് കടുപ്പിച്ചിരുന്നു‌. പിന്നാലെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഹല്‍ഗാമില്‍ നാലോ അഞ്ചോ ഭീകരരാണ് 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. അവരെ പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അവര്‍ എവിടേക്ക് മറഞ്ഞു. അവരെ കുറിച്ചുള്ള എന്തെങ്കിലും വിവരം കേന്ദ്രസര്‍ക്കാരിന്‍റെ കൈയിലുണ്ടോ? ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ എങ്ങനെ വിജയകരമെന്ന് പറയാനാകുമെന്ന് ഭൂപേഷ് ബാഗേല്‍ ചോദിച്ചു.

ഭീകരര്‍ക്ക് തക്ക മറുപടി നല്‍കുമെന്ന വാക്ക് പ്രധാനമന്ത്രി ‌പാലിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം. തിരിച്ചടി നല്‍കണമെന്ന് രാജ്യം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മറുപടി മോദി നല്‍കി കഴിഞ്ഞെന്നും ബിജെപി വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടല്‍ വ്യക്തമാക്കണം, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം, പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയ ആവശ്യങ്ങള്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുന്നുണ്ട്. ഒരു മേശക്ക് ഇരുപുറവും എത്താനുള്ള അന്തരീക്ഷമൊരുക്കിയതല്ലാതെ ചര്‍ച്ചയിലെവിടെയും അമേരിക്കയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

Hot Topics

Related Articles