ആലപ്പുഴ : സ്വർണാഭരണങ്ങൾ മോഷണം ചെയ്യാൻ അയൽവാസിയായ റിട്ട.അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ യുവതി കുറ്റക്കാരിയെന്ന് കോടതി. ആലപ്പുഴ മാരാരിക്കുളം സ്വദേശി ഏലിയമ്മ ടീച്ചർ (ചിന്നമ്മ) കൊലക്കേസിലാണ് പ്രതിയായ യുവതി കുറ്റക്കാരിയാണ് എന്ന് കോടതി കണ്ടെത്തിയത്. കേസിലെ പ്രതിയായ ആലപ്പുഴ പാതിരാപ്പളളി , മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെ(39) നെയാണ് അഡീഷ്ണൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം ഷുഹൈബ് കുറ്റക്കാരിയാണ് എന്ന് കണ്ടെത്തിയത്. കുറ്റക്കാരിയാണ് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിയെ ജില്ലാ ജയിലിലേക്ക് അയച്ചു. വിധി കേൾക്കുന്നതിനായി നാളെ ഹാജരാക്കുവാൻ കോടതി നിർദേശിച്ചു.
2010 ആഗസ്റ്റ് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. ചിന്നമ്മ ടീച്ചറിൻ്റെ നാലു മക്കളും ഭർത്താവും വിദേശത്തായിരുന്നു. വീട്ടു വേലക്കാരി വീട്ടിൽ പോയ സമയം അയൽവാസിയായ പ്രതി ടീച്ചർ ധരിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം ചെയ്യുന്നതിനായി ആസുത്രണം ചെയ്ത കൊലപാതകം ആയിരുന്നുവെന്നാണ് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. അടുക്കള തിണ്ണയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ പ്രതി അടുക്കളഭാഗത്ത് എത്തി സ്നേഹ പൂർവം നിർബന്ധിച്ചു വീടനുളളിൽ എത്തിച്ച് മുഖത്ത് മുളക് പൊടി വിതറി പിന്നിൽ നിന്ന് തള്ളി താഴെയിട്ടു. ഇതേ തുടർന്ന് വാരിയെലുകൾ പൊട്ടി ടീച്ചർക്ക് ഗുരുതരമായി പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച ഇരു കൈതണ്ടകൾ മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കുകയും ചെയ്ത് ടീച്ചറെ കൊലപ്പെടുത്തി പ്രതിയായ യുവതി സ്വർണ്ണ വളകളും മാലയും മോഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പിന്നീട് ഈ ആഭരണങ്ങൾ പണയം വച്ച് മോതിരവും ആദരണവും വസ്‌ത്രങ്ങളും പ്രതി വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘത്തെ വഴി തെറ്റിക്കാനും യുവതി ശ്രമിച്ചു. തമിഴ് നാടോടി സംഘങ്ങളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനു മൊഴി നൽകിയ യുവതി , പൊലീസ് സംഘത്തെ വഴി തിരിച്ചു വിടാനും ശ്രമിച്ചു. വേലക്കാരിയുടെ മൊഴി രേഖപ്പെടുത്തിയാണ് നോർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത് .
നോർത്ത് പോലീസ് സബ്ബ് ഇൻസ്പെക്ടർ വി.കെ കൃഷ്ണൻ നായർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസ്സിൽ സെപ്റ്റംബർ ആറിനാണ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ തോമസ് ആണ് ഈ കേസ്സിലെ അന്വേഷണവും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു തൊണ്ടിമുതലുകൾ കണ്ടെത്തിയത്. തുടർന്ന് സിബിസിഐഡി ഇൻസ്പെക്ടർ നസീർ എ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 70 ഓളം സാക്ഷികളും നിരവധി തൊണ്ടി മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിരുന്നു. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി ഗീത, എൻ.ബി ഷാരി എന്നിവർ ഹാജരായി പ്രോസിക്യൂഷൻ സഹായികൾ ആയി സിവിൽ പൊലീസ് ഓഫിസർ അമൽ സി, ലിജുമോൻ, ഗ്രേഡ് എസ്.ഐ ജോസഫ് എന്നിവർ പ്രവർത്തിച്ചു.


