കോട്ടയം: വീടിനുള്ളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ. കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ ഈശ്വരി ആർ (47), കാരാപ്പുഴ പൂത്തറ വീട്ടിൽ അഖിൽ പി. രാജ് (27) കാഞ്ഞിരം മലരിയ്ക്കൽ ചുങ്കത്ത് വീട്ടിൽ അക്ഷയ് സി. അജി (26) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ നിയമ പ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് നാട് കടത്തിയ പ്രതിയായ സുന്ദർ ഗണേഷിന്റെ മാതാവാണ് ഇപ്പോൾ കഞ്ചാവുമായി പിടിയിലായ ഈശ്വരി ആർ.
കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ് 12 30 മണിയോടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാർഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോട്ടയം പയ്യമ്പളിച്ചിറ ഭാഗത്ത് പയ്യമ്പള്ളി ചിറ വീടിന്റെ കിടപ്പുമുറിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ വിൽപ്പനയ്ക്കായി സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 1.713 കിലോഗ്രാം കഞ്ചാവാണ് പൊലീസ് സംഘം പരിശോധനയിൽ കണ്ടെത്തി പിടിച്ചെടുത്തത്. ഈശ്വരിയും കുടുംബവും താമസിച്ചുവരുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവുമായി മൂന്നുപ്രതികളെയും അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ അഖിൽ അക്ഷയ് എന്നിവർ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കച്ചവടത്തിനായി സൂക്ഷിച്ച കേസുകളിൽ പ്രതികളാണ്.
ഈശ്വരിയുടെ മകൻ സുന്ദർ ഗണേഷ് കോട്ടയം വെസ്റ്റ് പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയ പ്രതിയാണ്. ഇയാൾക്കെതിരെ തിരുപ്പൂരിൽ 8 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട കേസും നിലവിലുണ്ട്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിനോടൊപ്പം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ വിദ്യ, മനോജ് സീനിയർ സിവിൽ പൊലീസ് ഓഫിസർ നിബിൻ, സിനൂപ്, സലാമോൻ അരുൺകുമാർ എന്നിവരും അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


