കോട്ടയം: കുറിച്ചിയിൽ പുലർച്ചെ ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്നു പിടികൂടിയത് ഏഴു കിലോ കഞ്ചാവ്. നാല് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പിടികൂടിയ കഞ്ചാവ് തൂക്കി നോക്കിയപ്പോഴാണ് ഏഴു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതര സംസ്ഥാന തൊഴിലാളികളെ ചിങ്ങവനം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുറിച്ചി പൊൻപുഴ പൊക്കം പ്രദേശത്താണ് പൊലീസ് സംഘത്തിന്റെ വൻ കഞ്ചാവ് വേട്ട ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികൾ അടങ്ങുന്ന സംഘം വലിയ തോതിൽ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പ്രദേശത്ത് ദിവസങ്ങളോളമായി നിരീക്ഷണം നടത്തി വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നു പുലർച്ചെയാണ് പ്രതികളായ നാലംഗ ഇതര സംസ്ഥാന തൊഴിലാളി സംഘം കുറിച്ചി ഭാഗത്ത് എത്തിയതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചത്. തുടർന്ന്, ഈ പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്ത് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് നാലു പേരുടെയും പക്കൽ നിന്നും ഏഴു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ് അനിൽകുമാർ, എസ്.ഐ വിഷ്ണു എന്നിവരുടെയും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.