കൊച്ചി :ശബരിമലയിലെ സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിന് കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിന് ദേവസ്വം ബോർഡ് പൂർണ്ണ സഹകരണം നൽകണമെന്നും ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ദ്വാരപാലക ശില്പങ്ങളുടെ താങ്ങ് പീഠങ്ങൾ സ്ട്രോംങ് റൂമിലുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.2019-ൽ സ്വർണം പൂശുന്നതിനായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ 42 കിലോഗ്രാം ആയിരുന്നു. എന്നാൽ, തിരികെ കൊണ്ടുവന്നപ്പോൾ നാല് കിലോഗ്രാം കുറവാണെന്ന് രേഖകളിൽ നിന്നും ഹൈക്കോടതി കണ്ടെത്തി.
ദേവസ്വത്തിനുവേണ്ടി ഹാജരായ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് ബന്ധപ്പെട്ട വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്.സ്വർണപ്പാളികൾ തിരികെ ശബരിമലയിൽ എത്തിയപ്പോൾ എന്തുകൊണ്ട് ഭാരം പരിശോധിച്ചില്ലെന്ന ചോദ്യവും കോടതി ഉന്നയിച്ചു.അതേസമയം, സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി വിവാദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളും നടത്തി. ദ്വാരപാലക ശില്പങ്ങൾക്ക് വേറൊരു പീഠം കൂടി നിർമ്മിച്ച് നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.”ശില്പങ്ങൾക്ക് രണ്ടാമതൊരു പീഠം കൂടി നിർമ്മിച്ചു. മൂന്ന് പവൻ സ്വർണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യത്തെ പീഠങ്ങളുടെ നിറം മങ്ങിയപ്പോൾ പുതിയത് നൽകി. എന്നാൽ അളവിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംങ് റൂമിലുണ്ടാകുമെന്ന് കരുതിയെങ്കിലും ഇപ്പോൾ വ്യക്തതയില്ല. അറ്റകുറ്റപ്പണിക്കിടെ ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെ,” ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.