കോട്ടയം: നഗരമധ്യത്തിൽ ആന്ധ്രസ്വദേശിയായ ലോട്ടറി വിൽപ്പനക്കാരന്റെ ലോട്ടറി തട്ടിയെടുത്തതായി പരാതി. 500 രൂപ വില വരുന്ന ഓണം ബമ്പറിന്റെ 10 ടിക്കറ്റുകളാണ് തട്ടിയെടുത്തത്. കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിലെ ഫുട്പാത്തിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന ആന്ധ്ര ചിറ്റൂർ സ്വദേശിയായ അയൂബിന്റെ ലോട്ടറികളാണ് മോഷണം പോയത്.
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. റോഡരികിൽ ലോട്ടറി വിൽക്കുകയായിരുന്ന അയൂബിന്റെ അരികിലേയ്ക്ക് എത്തിയ തട്ടിപ്പുകാരൻ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും പത്ത് ലോട്ടറി ടിക്കറ്റ് വാങ്ങി നോക്കി. ഈ സമയം തട്ടിപ്പുകാരൻ തന്റെ കയ്യിലിരുന്ന ഫോൺ അയൂബിനെ ഏൽപ്പിച്ചു. ഈ ലോട്ടറി ടിക്കറ്റ് കയ്യിൽ കിട്ടിയതും തട്ടിപ്പുകാരൻ എ.ടി.എമ്മിൽ നിന്നും പണം എടുത്തു നൽകാമെന്ന് അയൂബിനെ വിശ്വസിപ്പിച്ച ശേഷം റോഡ് മുറിച്ച് കടന്നു പോയി. കുറച്ച് സമയം കഴിഞ്ഞിട്ടും ഇയാൾ തിരികെ വരാതെ വന്നതോടെ അയൂബ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി വ്യക്തമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇദ്ദേഹം കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തെ കടത്തിണ്ണയിലാണ് ലോട്ടറി വിൽപ്പനക്കാരനായ അയൂബ് കിടന്നുറങ്ങുന്നത്. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും പത്ത് ഓണം ബമ്പർ ലോട്ടറി പോയതോടെ വലിയ ദുരിതമാണ് ഉണ്ടായത്. ലോട്ടറി നമ്പർ തിരുത്തി അടക്കമുള്ള തട്ടിപ്പുകൾ വ്യാപകമായി ജില്ലയിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് നഗരമധ്യത്തിൽ തന്നെ വൻ തട്ടിപ്പ് നടന്നത്.