പാലക്കാട് :നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരാക്ഷൻ എന്ന ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാവിധി പറയും. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പ്രസ്താവിക്കും.2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ അയൽവാസിയായ സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരിയാണെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിൽ. സംഭവദിനത്തിൽ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.പ്രതിക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര രണ്ടാമതും നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്.
അന്ന് ഉണ്ടായ ക്രൂരത കേരളത്തെ ഞെട്ടിച്ചിരുന്നു.സജിത കൊലക്കേസിലെ വിചാരണ നടപടികൾ ആറ് വർഷങ്ങൾക്ക് ശേഷം പൂർത്തിയായതോടെ ഇന്ന് കോടതി വിധി പറയും. പ്രതിയുടെ ഭാര്യ അടക്കം അൻപതോളം സാക്ഷികളുടെ മൊഴികളും സാഹചര്യ തെളിവുകളും ആണ് കേസിൽ നിർണായകമായി പരിഗണിച്ചത്.വിചാരണ പൂർത്തിയായതോടെ നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണയും ഉടൻ ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.


